തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം ജങ്ഷന് സമീപം എത്തിയപ്പോൾ സ്കൂട്ടറിന് തൊട്ടുപിന്നാലെ ഒരു ആംബുലൻസ് വരുന്നത് കണ്ട് ജനീറ്റ സ്കൂട്ടർ റോഡിന്റെ ഇടതുഭാഗത്തേക്ക് ഒതുക്കി ഓടിക്കുകയായിരുന്നു.
ഈ സമയം റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. റോഡിലേക്ക് വീണ ജനീറ്റയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ആംബുലൻസ് കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണപ്പെടുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ; മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ
ഹണി റോസിന് നേരെ ഖേദപ്രകടനം; കേസ് പിൻവലിക്കാൻ ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.







