ഇഡി ആക്രമണക്കേസ്: വിവാദങ്ങളുടെ മുള്‍മുനയില്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി; രാജിക്കൊരുങ്ങുന്നതായി സൂചന

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍ സര്‍ക്കാരിനെയും അന്വേഷണസംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, തുടരാന്‍ അവര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് വിവരം.

പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പോലീസ് നല്‍കിയ 13 നിര്‍ണ്ണായക കാരണങ്ങള്‍ തള്ളിക്കളഞ്ഞും, ‘പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ട’ എന്ന് കോടതിയില്‍ നിലപാടെടുത്തും ഗീനാകുമാരി സ്വയം പ്രതിരോധത്തിലായി. പോലീസിന്റെ കൃത്യമായ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിക്ക് അനുകൂലമായി നിലപാടെടുത്തത് നിയമവൃത്തങ്ങളില്‍ തന്നെ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ഈ നടപടി കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ഇഡി ശക്തമാക്കിയതോടെയാണ് ഗീനാകുമാരി പ്രതിരോധത്തിലായത്.

പ്രോസിക്യൂട്ടറുടെ വീഴ്ചകള്‍ അന്വേഷണത്തിന്റെ അടിവേരറുക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ ഇഡി, കേസില്‍ നേരിട്ട് കക്ഷിചേരാന്‍ കോടതിയില്‍ ഹരജി നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ സനത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നല്‍കിയ ഹരജിയില്‍ പ്രോസിക്യൂഷന്റെ നടപടികളിലെ ദുരൂഹതകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ട കേസില്‍ പ്രോസിക്യൂട്ടര്‍ കാണിച്ച ‘മൗനം’ സംശയകരമാണെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ പോയി പ്രതിയുടെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം.

പോലീസ് റിപ്പോര്‍ട്ട് അവസാന നിമിഷം ലഭിച്ചുവെന്ന ഗീനാകുമാരിയുടെ ന്യായീകരണം നിലനില്‍ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഈ മാസം 18-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 24-ാം തീയതി വരെ അവഗണിക്കുകയും, അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു ആശയവിനിമയത്തിനും തയ്യാറാകാതിരിക്കുകയും ചെയ്തത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. ഭരണകക്ഷി ബന്ധം വെച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം പ്രതിപക്ഷം ആയുധമാക്കിയതോടെ, ഗീനാകുമാരിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശം പോലും നഷ്ടമായിരിക്കുകയാണ്.

വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ആസഫ് അലി അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. എല്ലാ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതോടെ, ഗീനാകുമാരിയെ നീക്കം ചെയ്യുന്നതിനൊപ്പം, അവര്‍ തന്നെ സ്വമേധയാ രാജിവെച്ച് വിവാദങ്ങളില്‍ നിന്ന് ഒഴിയാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. ഉന്നത നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ഇഡി പുറത്തുകൊണ്ടുവരുമ്പോള്‍, ഈ കേസ് വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമയുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.