തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ്. അസോസിയേഷന്റെ അമരത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്സര്‍വേഷന്‍ ഐ.ജി ഐജിയായ അജിതാ ബീഗത്തെ അസോസിയേഷന് സെക്രട്ടറിയായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എഡിജിപി യോഗേഷ് ഗുപ്തയാണ് അസോസിയേഷന് പ്രസിഡന്റ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം എത്തുന്നതോടെ കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുകയാണ്.
കേരളാ കാഡറിലെ ഏറ്റവും പ്രഗത്ഭരും ജനകീയരുമായ വനിതാ ഓഫീസര്‍മാരില്‍ ഒരാളായ അജിതാ ബീഗത്തിന് അര്‍ഹിച്ച അംഗീകാരമാണ് ഈ പുതിയ നിയോഗം. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ശക്തമായ ഒരു പാലമായി പ്രവര്‍ത്തിക്കാന്‍ പോന്ന ഭരണപാടവവും നേതൃത്വഗുണവുമാണ് അവരെ ഈ പദവിയിലേക്ക് എത്തിച്ചത്. സേനയ്ക്കുള്ളിലെ തര്‍ക്കങ്ങളും ഉദ്യോഗസ്ഥരുടെ അവകാശങ്ങളും കൃത്യമായി സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ അജിതാ ബീഗത്തിന്റെ ഈ പുതിയ പദവിക്ക് ഏറെ ഉത്തരവാദിത്തങ്ങളുണ്ട്.

കേരളാ പൊലീസിലെ തലമുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ യുവ ഓഫീസര്‍മാര്‍ വരെ ഒരുപോലെ പിന്തുണയ്ക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നാണ് അജിതാ ബീഗം. അഴിമതിയുടെ കറ പുരളാത്ത കരിയറും സുതാര്യമായ പ്രവര്‍ത്തനശൈലിയുമാണ് അവരെ സേനയിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടുതന്നെ, സംഘടനയുടെ തലപ്പത്തേക്കുള്ള അവരുടെ വരവ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനിയായ അജിതാ ബീഗം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിയത്. 2008 കാഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയായ അവര്‍ കരിയറിന്റെ തുടക്കം മുതല്ക്കേ തന്റേതായ മുദ്ര പതിപ്പിച്ചിരുന്നു.
കേരളത്തില്‍ എത്തിയ ശേഷം ക്രമസമാധാന പരിപാലന രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയാണ് അജിതാ ബീഗം ശ്രദ്ധേയയായത്. തൃശൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി (എസ്.പി.) അവര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം റെയ്ഞ്ചുകളില്‍ ഡി.ഐ.ജി.യായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റിങ് എവിടെയായാലും കുറ്റവാളികളുടെ പേടിസ്വപ്നമായി മാറാന്‍ അജിതാ ബീഗത്തിന് അധികനാള്‍ വേണ്ടി വന്നിരുന്നില്ല.
കുപ്രസിദ്ധമായ പല ക്രിമിനല്‍ കേസുകളുടെയും അന്വേഷണ ചുമതല അജിതാ ബീഗത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പല സങ്കീര്‍ണ്ണമായ കേസുകളും ചുരുളഴിക്കാന്‍ ഈ ‘പെണ്പുലിക്ക്’ സാധിച്ചു. സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും അതിശക്തമായ നിയമനടപടികളാണ് അവര്‍ സ്വീകരിച്ചത്. അവരുടെ കീഴില്‍ നടന്ന അന്വേഷണങ്ങളെല്ലാം തന്നെ സേനയ്ക്കുള്ളില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളവയാണ്.
അന്വേഷണ മികവിനൊപ്പം തന്നെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പോലീസിങ് രീതിയാണ് അവര്‍ എപ്പോഴും മുന്‍ഗണന നല്‍കിയത്. വയനാട്ടിലും തൃശൂരിലും ജോലി ചെയ്തിരുന്ന കാലയളവില്‍ ആദിവാസി മേഖലകളിലും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയിലും പൊലീസ് സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കാന്‍ അവര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു. സാധാരണക്കാരന് ഭയമില്ലാതെ സ്റ്റേഷനില്‍ കയറിച്ചെല്ലാനുള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ അവര്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു.
സമര്‍പ്പണബോധത്തോടെയുള്ള സേവനത്തിന് നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചു. ഏല്‍പ്പിച്ച ചുമതലകള്‍ അത്രയും പൂര്‍ണ്ണമായ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും ചെയ്തു തീര്‍ക്കുന്ന കാര്യത്തില്‍ ഐ.ജി. അജിതാ ബീഗം പുലര്‍ത്തുന്ന നിര്‍ബന്ധം സേനയിലെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും മാതൃകയാക്കാറുണ്ട്.
കേരളാ പൊലീസിന്റെ ആധുനികവല്‍ക്കരണത്തിലും സൈബര്‍ സുരക്ഷാ രംഗത്തും അജിതാ ബീഗം നല്കിയ സംഭാവനകള്‍ ചെറുതല്ല. സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്കി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്സര്‍വേഷന്‍ വിഭാഗത്തിന്റെ ഐ.ജി. എന്ന നിലയില്‍ നിലവിലുള്ള കേസുകളുടെ പുരോഗതിയും ക്രമസമാധാന നിലയും വിലയിരുത്തുന്നതില്‍ അതീവ ജാഗ്രതയാണ് അവര്‍ പുലര്‍ത്തുന്നത്.
അസോസിയേഷന് പ്രസിഡന്റ് യോഗേഷ് ഗുപ്തയ്ക്കൊപ്പം സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം കൂടി എത്തുന്നതോടെ ഐ.പി.എസ്. അസോസിയേഷന് പുതിയൊരു പ്രവര്‍ത്തന ശൈലിയിലേക്ക് മാറുമെന്നുറപ്പാണ്. ഉദ്യോഗസ്ഥരുടെ ക്ഷേമവും സേനയുടെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം സര്‍ക്കാരുമായുള്ള ആശയവിനിമയങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ മാതൃകാപരമായ ഒരു വനിതാ ഐ.പി.എസ്. ഓഫീസറുടെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമായി ഈ പുതിയ പദവി മാറും.


മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ
മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!







