മുഹറം റാലിയിലെ കൂട്ടക്കൊലാ ശ്രമം: വിഷഗുളിക വിതരണം ചെയ്തത് ഭാര്യ വിട്ടുപോയതിന്റെ പ്രതികാരത്തിലെന്ന് പ്രതി

മുംബൈ: ദക്ഷിണ മുംബൈയിൽ ഷിയാ സമൂഹത്തിന്റെ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച യുവാവ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. വേദന സംഹാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുണെ സ്വദേശിയായ ഫയാസ് പ്രേംജി വിഷ ഗുളികകൾ വിതരണം ചെയ്തത്. രണ്ട് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ‘ലോകത്തോട് പ്രതികാരം ചെയ്യാൻ’ ആഗ്രഹിച്ചുവെന്നും ഇതിന്റെ ഭാഗമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നും ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു .

മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത പലരും ഇയാൾ നൽകിയ ഗുളികകൾ കഴിച്ചതായി പോലീസ് വ്യക്തമാക്കി . പിന്നീട് പലർക്കും ഓക്കാനവും അസ്വസ്ഥതയും അനുഭവപ്പെട്ടെന്നും, ചിലർ ബോധരഹിതരായെന്നും പോലീസ് പറയുന്നു. ഭാര്യ വിട്ടുപോയതിന്റെ പ്രതികാരം തീർക്കുന്നതിനായി ഏകദേശം 15,000 ഓളം ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ഫയാസ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വിവാഹബന്ധം തകർന്നതിനെ തുടർന്ന് ലോകം തനിക്കെതിരെ തിരിഞ്ഞെന്നും പ്രതി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നും ഏതെങ്കിലും തരത്തിൽ ചികിത്സ തേടിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു .

ഫയാസ് പ്രേംജിയുടെ അമ്മയും സഹോദരിയും ഇറാനിൽ താമസിക്കുന്നവരാണെന്നും അവരുമായി പതിവായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

‘ഇറാനിലെ അയാളുടെ ബന്ധങ്ങളുടെ സ്വഭാവം സ്ഥിരീകരിക്കാൻ അയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ഇയാൾ ഇറാനിലും ജോലി ചെയ്തിരുന്നു. സഹോദരി വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുകയാണ്’ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നീല പ്ലാസ്റ്റിക് ബാഗിൽ സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ 14,000 കാപ്സ്യൂളുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഓൺലൈനായി 30,000 കാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡുമാണ് ഇയാൾ ഓർഡർ ചെയ്തത്. ഓരോ കാപ്സ്യൂളിലും ഒരു ഗ്രാം സിങ്ക് ഫോസ്ഫൈഡ് ചേർത്തു. ഇത്തരത്തിൽ വെള്ളിയാഴ്ച ഏകദേശം 14,000 കാപ്സ്യൂളുകൾ ഇയാൾ തയ്യാറാക്കുകയായിരുന്നെന്ന് ഡി.സി.പി. പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.