തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. പ്രതിയായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും മുൻപ് തന്നെ അദ്ദേഹത്തിന് ചോർന്നു കിട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തന്നെ ഈ ഉത്തരവ് വായിക്കുകയും ഇതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടി വന്നതെന്നാണ് വിവാദ ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ അപ്പീൽ നൽകാനുള്ള അവകാശത്തോടെയാണ് വിചാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, കോടതിയെ പരാമർശിച്ചുള്ള ഈ വരികൾ നിയമപരമായ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്ന വിലയിരുത്തലിലാണ് അധികൃതർ. അതിനാൽ, ഈ ഭാഗങ്ങൾ തിരുത്തി പുതിയ ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.
അതേസമയം, കോടതിക്ക് പോലും ലഭ്യമാകാത്ത ഔദ്യോഗിക രേഖ പ്രതിക്ക് എങ്ങനെ ലഭിച്ചുവെന്ന് ചോദ്യമുയർത്തി പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഹർജിക്കാരനായ കടകംപള്ളി മനോജ് സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള കക്ഷികൾക്ക് വ്യവസായ വകുപ്പ് ഉത്തരവിന്റെ പകർപ്പ് നൽകിയെങ്കിലും, പരാതിക്കാരനായ തനിക്ക് ഇത് മനഃപൂർവം ലഭ്യമാക്കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: നിർമാണച്ചുമതലയുണ്ടായിരുന്ന എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ കാണാതായി


ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ







