മന്ത്രിയുടേത് വെറും ഉറപ്പോ, അതോ വിദ്യാർത്ഥികളോടുള്ള വെറുപ്പോ? ചാർജ് കൂട്ടിയ ബസുകളെ പൂട്ടാൻ എസ്എഫ്ഐ

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യം (കൺസഷൻ) ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിനു മുന്നിൽ എസ്.എഫ്.ഐയുടെ ശക്തമായ സമരം. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിച്ചേർന്നത് .

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച സ്വകാര്യ ബസ് ഉടമകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ പറഞ്ഞു. നിരക്ക് വർധന പിൻവലിക്കാൻ അധികൃതർ ഇടപെടാത്തത് പ്രതിഷേധത്തിന് കാരണമായെന്നും എസ്.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, സ്വകാര്യ ബസ് ഉടമകളുടെ ഏകപക്ഷീയ തീരുമാനത്തിന് സർക്കാർ മൗനസമ്മതം നൽകുകയാണെന്നും എസ്.എഫ്.ഐ നേതാക്കൾ കുറ്റപ്പെടുത്തി. ചർച്ചയിൽ നാളെ മുതൽ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡ് രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. ബസ് ചാർജ് കുറയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐയുടെ മുന്നറിയിപ്പ്.

ജില്ലാ സെക്രട്ടറി എം എസ് ആദർശ്, ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ജോയിൻറ് സെക്രട്ടറി മുഹമ്മദ് ഷിബിലി, സെക്രട്ടറിയേറ്റംഗം മിഥുലജ , ജില്ലാ വൈസ് പ്രസിഡൻറ് വിഷ്ണു പി ആസ് പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇന്നലെ തന്നെ വിദ്യാർത്ഥികൾ കൺസഷൻ ചാർജ് കൂട്ടിയതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സ്വകാര്യ ബസുടമകളുമായി ചർച്ച നടത്തി വിഷയത്തിൽ പരിഹാരം കാണാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നുവെങ്കിലും തീരുമാനവാവാഞ്ഞതോടെയാണ് പ്രതിഷേധവുമായി വിദ്യാർത്തികൾ രംഗത്തെത്തിയത്.
വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.