തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ അഴിച്ചുപണിയുമായി സർക്കാർ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ സുപ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഭരണനിർവ്വഹണവും ക്രമസമാധാന പാലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് എസ്. ശ്രീജിത്തിന് ഡിജിപിയായി സർക്കാർ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഡിജിപിയായി പ്രൊമോഷൻ ലഭിച്ചെങ്കിലും അദ്ദേഹം നിലവിലെ പദവിയായ ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.
എഡിജിപി സ്ഥാനത്തുണ്ടായിരുന്ന എം.ആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തതാണ് യഥാർത്ഥത്തിൽ ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് നറുക്കുവീഴാൻ കാരണമായത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഗൺമാൻമാരുടെ നവകേരള സദസ്സിനിടയിലെ കുപ്രസിദ്ധമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെതിരെ സർക്കാർ അടുത്തിടെ അച്ചടക്ക നടപടി സ്വീകരിച്ചത്. സീനിയോറിറ്റി പട്ടികയിൽ അജിത് കുമാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ശ്രീജിത്തിന് ഈ നടപടി ഗുണകരമായി മാറുകയായിരുന്നു.
ഡിജിപി നിയമനത്തിന് പുറമെ മറ്റ് സുപ്രധാന വകുപ്പുകളിലും മാറ്റങ്ങളുണ്ട്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ബൽറാം കുമാർ ഉപാധ്യായയെ സംസ്ഥാന ഫയർഫോഴ്‌സ് മേധാവിയായി സർക്കാർ നിയമിച്ചു. ഇതിന് പുറമെ, സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളുടെ പൂർണ്ണ നിയന്ത്രണമുള്ള ബെവ്‌കോയുടെ (BEVCO) സിഎംഡിയായി മുതിർന്ന ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയ്ക്കും പുതിയ ചുമതല നൽകിയിട്ടുണ്ട്.


മഴ വില്ലനായി; നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലിടിച്ച് അപകടം
എന്ന് വരും! എന്ന് വരും ! കെപിസിസി അധ്യക്ഷ കസേരയിലേക്ക് അഞ്ച് പ്രധാന പേരുകള്‍ സജീവ പരിഗണനയില്‍; ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും പഴയ അധ്യക്ഷന്മാരും ചരടുവലി മുറുക്കുന്നു; ഓഗസ്റ്റ് പകുതിയോടെ പുതിയ പ്രസിഡന്റ് വരും







