സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്; ആറ് ചരണങ്ങളും പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍; നിർദേശത്തിൽ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് സർക്കാർ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.
കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശപ്രകാരം സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ എല്ലാ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ഇത് പാലിക്കണമെന്നാണ് സർക്കാർ അറിയിച്ചത് .

സംസ്ഥാന ഗീതമുള്ള സംസ്ഥാനങ്ങളില്‍ അതിന് ശേഷവും, സംസ്ഥാന ഗീതമില്ലാത്ത ഇടങ്ങളില്‍ ആദ്യം വന്ദേമാതരവും അതിനുശേഷം ദേശീയ ഗാനവും എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. മൂന്ന് മിനിറ്റും 10 സെക്കന്‍ഡുമാണ് ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം. ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുമ്പോള്‍ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിച്ച് ശ്രദ്ധയോടെ വേണം ആലപിക്കേണ്ടതെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

നേരത്തെ വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ് സാധാരണയായി ആലപിച്ചിരുന്നത്. നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേ മാതരം മുഴുവനായി പാടാതിരുന്നതിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്പീക്കറോട് രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് രാഷ്ട്രീയ ഐഡിയോളജി അനുസരിച്ച് മുന്നോട്ട് പോകുമെന്നും വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നുമാണ് അന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയത്.

അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് നേരത്തെ വിവാദമായിരുന്നു. ചടങ്ങ് രാജ്ഭവനിൽ നടന്നതിനാലാണ് വന്ദേമാതരം ആലപിച്ചതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയത്. സംഭവത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് നിലനിൽക്കെയാണ് കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറക്കിയത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.