തിരുവനന്തപുരം: 2036-ൽ നഗരത്തെ ഒളിമ്പിക്സ് വേദിയാക്കുമെന്ന വൻ പ്രഖ്യാപനങ്ങളോടെ അധികാരത്തിലേറിയ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി, ആറുമാസം പിന്നിടുമ്പോൾ കടുത്ത മാലിന്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ പ്രകടനപത്രികയിലെ ‘മാലിന്യവിമുക്ത നഗരം’, ‘ഒളിമ്പിക്സ് നഗരം’ എന്നീ വാഗ്ദാനങ്ങൾ മുൻനിർത്തിയാണ് ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരഭരണം ബിജെപിക്ക് ലഭിച്ചത്. എന്നാൽ, പ്രഖ്യാപനങ്ങൾ ആവേശത്തോടെ സ്വീകരിച്ച ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നഗരത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനോ മണ്ണിലിട്ട് മൂടാനോ പോലും കോർപ്പറേഷന് കഴിഞ്ഞിട്ടില്ല. ഇതിനു പകരമായി ബൈപ്പാസിനോട് ചേർന്നുള്ള ഈഞ്ചക്കലിലെ കെഎസ്ആർടിസി സ്ഥലത്താണ് നിലവിൽ രാത്രികാലങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നത്. നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് താൽക്കാലികമായി മാറ്റാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും, നാല് മാസമായിട്ടും ഇവിടെ ട്രക്കുകളിൽ മാലിന്യം എത്തിക്കുന്നത് തുടരുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ശാസ്ത്രീയമായ ബദൽ സംവിധാനങ്ങളെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനത്തെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്ന സ്ഥിരം മറുപടിയാണ് മേയർ വി.വി. രാജേഷ് നൽകുന്നത്.
ഇതിനിടയിൽ നഗരത്തിലെ വികസന-മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട കോർപ്പറേഷൻ ബജറ്റ് തയാറാക്കുന്നതിനുള്ള വർക്കിങ് ഗ്രൂപ്പ് യോഗങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ ചേർന്ന നിർണായക യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപകമായി വിട്ടുനിന്നത് വലിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്. ആകെയുള്ള 20 വർക്കിങ് ഗ്രൂപ്പുകളിൽ പുതിയ ജനപ്രതിനിധികളും ചില ചെയർമാൻമാരും ഉദ്യോഗസ്ഥരും യോഗത്തിനെത്താതിരുന്നത് ബജറ്റ് ആസൂത്രണത്തെ സാരമായി ബാധിച്ചു. തലസ്ഥാന നഗരിയെ ഒളിമ്പിക്സ് പോലുള്ള ആഗോള കായികമാമാങ്കത്തിന് ഒരുക്കാൻ ലക്ഷ്യമിടുമ്പോഴും, അടിസ്ഥാനപരമായ മാലിന്യപ്രശ്നം പരിഹരിക്കാൻ പോലും കൃത്യമായ ചർച്ചകളോ പദ്ധതികളോ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതിൽ പൊതുജനങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്.
നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ; മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ


CBSE/ICSE പഠിച്ചവരുടെ മക്കൾക്ക് ജാതി തെളിയിക്കാൻ വഴിയില്ലാതാകുമോ? സംവരണ ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക, ബദൽ സംവിധാനം വേണമെന്ന് ആവശ്യം







