ന്യൂയോർക്ക്: 2026 ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സഹോദരി കാറ്റിയ അവെയ്റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാറ്റിയയുടെ വെളിപ്പെടുത്തൽ. ലോകകപ്പിലെ നിർണായകമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരേ മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സഹോദരിയുടെ ഈ പ്രതികരണം.
എന്നാൽ ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ ടീം വിജയം വരിച്ചതിന് പിന്നാലെ റൊണാൾഡോ തന്നെ ഈ വാർത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പോർച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വിരമിക്കൽ തീരുമാനം ഇപ്പോൾ പ്രസക്തമല്ലെന്നും ടൂർണമെന്റിലെ ജയപരാജയങ്ങൾക്ക് ശേഷം കുടുംബവുമായി സംസാരിച്ച് ഏറ്റവും ഉചിതമായ തീരുമാനമെടുക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
വികാരാവേശത്തിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന രീതി താൻ അവസാനിപ്പിച്ചുവെന്നും, ഇപ്പോൾ എല്ലാം ശാന്തമായാണ് ചിന്തിക്കുന്നതെന്നും 41-കാരനായ റൊണാൾഡോ പറഞ്ഞു. നിലവിൽ ദേശീയ ടീമിനെ പരമാവധി സഹായിക്കുന്നതിനും കളി ആസ്വദിക്കുന്നതിനുമാണ് താൻ മുൻഗണന നൽകുന്നത്.
ക്രൊയേഷ്യക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ പോർച്ചുഗൽ 2-1ന് വിജയിക്കുകയും ചെയ്തു. ഈ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ട ഗോളുകൾ ഉൾപ്പെടെ റൊണാൾഡോ ഇതുവരെ മൂന്ന് ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്: ട്വന്റി20 പരമ്പര തോറ്റ് ഇന്ത്യ
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും കൂടുതൽ ഗോളുകൾ നേടിയതും സിആർ7 തന്നെയാണ്. രാജ്യത്തിനായി മൂന്ന് പ്രധാന കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുള്ളത്. 2016-ൽ യൂറോ കപ്പ് നേടിയ താരം രണ്ട് തവണ യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളിലും മുത്തമിട്ടു. ഇനി ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമാക്കാനായി ബാക്കിയുള്ള ഒരേയൊരു വൻകിരീടം ഈ ലോകകപ്പ് മാത്രമാണ്.


എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം







