തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്‌സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: വാട്‌സാപ്പിൽ വരാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ അടിയന്തിര നീക്കം. വിഷയം പഠിച്ച് മൂന്ന് ദിവസത്തിനകം അന്തിമ മറുപടി നൽകാമെന്ന് മെറ്റ അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വാട്‌സാപ്പിൽ യൂസർനെയിം സംവിധാനം വരുന്നത് ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ വർദ്ധിക്കാൻ കാരണമായേക്കുമെന്ന ശക്തമായ ആശങ്കയാണ് സർക്കാർ ഉയർത്തുന്നത്. കൂടാതെ, നിലവിലെ ചർച്ചകളും പരിശോധനകളും പൂർത്തിയാകുന്നത് വരെ ഈ പുതിയ ഫീച്ചർ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

ഫോൺ നമ്പർ കൈമാറാതെ തന്നെ പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് വാട്‌സാപ്പ് യൂസർനെയിം. ഉപയോക്താക്കളുടെ ഫോൺ നമ്പറുകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് തങ്ങൾ ഈ ഫീച്ചർ അവതരിപ്പിക്കുന്നതെന്നാണ് മെറ്റയുടെ അവകാശവാദം. ഗ്രൂപ്പുകളിലും മറ്റും അംഗങ്ങളാകുമ്പോൾ വ്യക്തിഗത നമ്പറുകൾ പരസ്യമാകാതിരിക്കാൻ ഇത് സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സുരക്ഷാ ഏജൻസികൾക്ക് പ്രതികളെ കണ്ടെത്താൻ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ കർശന ഇടപെടൽ.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.