പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധ സമവാക്യം; തുർക്കിക്ക് എഫ്-35 നൽകാൻ ട്രംപ് ഭരണകൂടം

അങ്കാറ: പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ ശക്തമായ എതിർപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട്, തുർക്കിക്കുമേൽ ചുമത്തിയിരുന്ന കടുത്ത സാമ്പത്തിക-പ്രതിരോധ ഉപരോധങ്ങൾ നീക്കുമെന്നും അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ നിർണായക വെളിപ്പെടുത്തൽ. സൗഹൃദ രാജ്യങ്ങൾക്കുമേൽ ഉപരോധങ്ങൾ നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, മുൻ ഭരണകൂടങ്ങളുടെ കാലത്തുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

2017-ൽ റഷ്യയിൽ നിന്നും എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ തുർക്കി തീരുമാനിച്ചതോടെയാണ് അമേരിക്കയുമായുള്ള ബന്ധം വഷളായത്. നാറ്റോ സഖ്യകക്ഷിയായ തുർക്കി റഷ്യൻ ആയുധങ്ങൾ വാങ്ങുന്നത് എഫ്-35 വിമാനങ്ങളുടെ സാങ്കേതിക രഹസ്യങ്ങൾ ചോരാൻ ഇടയാക്കുമെന്ന് വാദിച്ച് 2019-ൽ അമേരിക്ക തുർക്കിയെ എഫ്-35 സംയുക്ത നിർമ്മാണ പദ്ധതിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി. തുടർന്ന് 2020-ൽ അമേരിക്കയുടെ ശത്രുക്കളെ ഉപരോധത്തിലൂടെ നേരിടുന്നതിനുള്ള ‘കാറ്റ്സ’ നിയമപ്രകാരം തുർക്കിയുടെ പ്രതിരോധ മേഖലയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

ഈ പ്രതിസന്ധികൾക്കാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അയവു വരുന്നത്. 5 വിമാനങ്ങൾ കൈമാറാമെന്ന് ട്രംപ് തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഉർദുഗാൻ, വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

അതേസമയം, തുർക്കിക്ക് അത്യാധുനിക യുദ്ധവിമാനങ്ങളോ അവയുടെ എഞ്ചിനുകളോ കൈമാറരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഇസ്രയേലിന്റെ നാശത്തിനായി പരസ്യമായി ആഹ്വാനം ചെയ്യുന്ന ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കിക്ക് ഇത്തരം ആയുധങ്ങൾ നൽകുന്നത് പശ്ചിമേഷ്യയിലെ പ്രതിരോധ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.