കൊല്ലം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വലിയ രാഷ്ട്രീയ നാണക്കേടിൽ നിന്നും വിവാദങ്ങളിൽ നിന്നും കരകയറ്റി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. വിജിലൻസ് കേസിൽ കോടതി ശിക്ഷിച്ച പ്രതി മുഖ്യ സംഘാടകനായ ചടങ്ങിൽ നിന്നും അവസാന നിമിഷമാണ് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് മന്ത്രി പിന്മാറിയത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വേങ്ങറയിൽ ഇന്നലെ വൈകിട്ടായിരുന്നു വിവാദത്തിന് കാരണമാകുമായിരുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും കൾച്ചറൽ ആൻഡ് മെഡിക്കൽ എയ്ഡ് സെന്ററിന്റെ ശിലാസ്ഥാപനവുമായിരുന്നു പരിപാടി. ഇതിൽ വീടുകളുടെ താക്കോൽ കൈമാറാനായിരുന്നു ആഭ്യന്തരമന്ത്രിയെ നിശ്ചയിച്ചിരുന്നത്. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് മുഖ്യപ്രഭാഷകനാകുമെന്നും നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും നോട്ടീസ് വഴി അറിയിച്ചിരുന്നു.
അതേസമയം, ആലപ്പുഴയിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് മന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളും എം.എസ്.എസിന്റെ കൊല്ലം ജില്ലാ ഭാരവാഹിയുമായ വ്യക്തി വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ട്, നിലവിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ആളാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തുകയായിരുന്നു. ഇയാൾ മന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന വിവരം ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ അടിയന്തരമായി അറിയിച്ചു. ഇതേത്തുടർന്ന് മന്ത്രി താക്കോൽദാന പരിപാടി അടിയന്തരമായി റദ്ദാക്കുകയായിരുന്നു.
വടക്കൻ ജില്ലകളിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം


മഴ വില്ലനായി; നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലിടിച്ച് അപകടം







