പ്രണയം, ലഹരി, പീഡനം; ഒപ്പം നിര്‍ബന്ധിത വേശ്യാവൃത്തിയും; ഇരകള്‍ രണ്ടരലക്ഷം യു കെ പെണ്‍കുട്ടികള്‍; ഇപ്പോള്‍ ജര്‍മ്മനിയിലും പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റില്‍; ബ്രിട്ടനെ നടുക്കിയ ഗ്രൂമിങ് ഗ്യാങ്‌ കൂടുതല്‍ രാജ്യങ്ങളിലേക്ക്?

എം റിജു

ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്, കഴിഞ്ഞ മാസം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലിമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയം വലിയ വിവാദമായി നില്‍ക്കയാണ്, ജര്‍മ്മനിയിലും ഗ്രൂമിങ് ഗ്യാങ്ങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജര്‍മ്മനിയിലെ പ്രമുഖ നഗരമായ ന്യൂറംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മാരക ലഹരിമരുന്നുകള്‍ക്ക് അടിമയാക്കി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഗ്രൂമിങ് ഗ്യാങ് സംഘത്തെയാണ് ജര്‍മ്മന്‍ പോലീസ് പിടികൂടിയത്. കേസില്‍ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളും നാല് സിറിയന്‍ പൗരന്മാരും ഉള്‍പ്പെടെ ആറ് പ്രധാന പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. യുകെയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിന് സമാനമായ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇതോടെ ഗ്രൂമിങ് ഗ്യാങ് വിവാദം വീണ്ടും കത്തുകയാണ്.

ഒപ്പം നിര്‍ബന്ധിത വേശ്യാവൃത്തിയും

ന്യൂറംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യവും തടയുന്നതിനായി അഞ്ച് ആഴ്ച മുന്‍പ് രൂപീകരിച്ച പ്രത്യേക പോലീസ് സ്‌ക്വാഡാണ് ഈ അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെ വെളിച്ചത്തുകൊണ്ടുവന്നത്. പ്രതികള്‍ ആദ്യം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും സമീപിച്ച് സ്‌നേഹപ്രകടനങ്ങളിലൂടെയും വിലകൂടിയ സമ്മാനങ്ങള്‍, കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നല്‍കിയും സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവരെ സാവധാനം ക്രിസ്റ്റല്‍ മെത്ത് , കൊക്കൈന്‍ തുടങ്ങിയ മാരകമായ രാസലഹരികള്‍ക്ക് അടിമകളാക്കും. ലഹരി ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ എത്തുമ്പോള്‍, മയക്കുമരുന്ന് നല്‍കുന്നതിന് പകരമായി ഇവരെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും പണം സമ്പാദിക്കുന്നതിനായി നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ ഇരയാക്കപ്പെട്ടവരില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടി വരെയുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ജൂണ്‍ 25 വ്യാഴാഴ്ച നടത്തിയ മിന്നല്‍ പരിശോധനകളിലാണ് 18-ഉം 26-ഉം വയസ്സുള്ള രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്. ഇതില്‍ പ്രായം കുറഞ്ഞ പ്രതിയെ ഫുര്‍ത്തിലെ താമസസ്ഥലത്ത് നിന്നും രണ്ടാമനെ എര്‍ലാംഗണിലെ ഒരു ഷോപ്പിങ് മാളിന് മുന്നില്‍ നിന്നുമാണ് വന്‍ സുരക്ഷാ സന്നാഹത്തോടെ പോലീസ് വലയിലാക്കിയത്. ഇതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ നഗരത്തിലെ ഗോസ്റ്റന്‍ഹോഫ് ഡിസ്ട്രിക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 24, 26 വയസ്സുള്ള രണ്ട് സിറിയന്‍ യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ താവളത്തില്‍ നിന്നും വന്‍തോതില്‍ കൊക്കൈന്‍, ക്രിസ്റ്റല്‍ മെത്ത് മയക്കുമരുന്നുകളും രണ്ട് ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ യൂറോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മാരക ലഹരിമരുന്ന് നല്‍കല്‍, 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജര്‍മ്മനിയില്‍ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കിയതിന് പിന്നാലെ ന്യൂറംബര്‍ഗിലെ നെല്‍സണ്‍ മണ്ടേല പ്ലാസയും റെയില്‍വേ സ്റ്റേഷന്‍ പരിസരവും വലിയ രീതിയില്‍ മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയിരുന്നു. കുടുംബങ്ങളില്‍ നിന്നും വ്യക്തിപരമായ ജീവിതത്തില്‍ നിന്നും കടുത്ത മാനസിക വിഷമതകള്‍ നേരിടുന്ന പെണ്‍കുട്ടികളെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.കേസില്‍ സിറിയ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ സെര്‍ബിയ, ഗാസ സ്ട്രിപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ മറ്റ് ചില യുവാക്കള്‍ക്കും പങ്കുള്ളതായി വിവരമുണ്ട്. ഇതുവരെ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ എട്ടോളം പേരെ ഈ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കുടിയേറ്റക്കാരായ പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗഹൃദം, പ്രണയം, പീഡനം…..

എല്ലാ സംഘങ്ങളുടെയും മോഡ്‌സ് ഓപ്പറന്‍ഡി ഒന്നാണ്. ബ്രിട്ടനിലും ജര്‍മ്മനിയിലും കാര്യങ്ങള്‍ സമാനമാണന്. കൃത്യമായ നിരീക്ഷണത്തിലുടെയാണ് ഇവര്‍ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. മുസ്‌ലീം പെണ്‍കുട്ടികളെയും പാക്കിസ്ഥാനി വേരുകള്‍ ഉള്ളവരെയും ഇവര്‍ തൊടില്ല. മറ്റു മതക്കാരിലാണ് ഇവരുടെ കണ്ണ്. കുടുംബത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ അല്ലെങ്കില്‍ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ തുടങ്ങി, 11 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുക. അവരുടെ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ മുതലെടുത്താണ്, സ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡിസ്റ്റിബ്യൂട്ടര്‍മാരായും ‘കെയറേട്ടന്‍മ്മാരായും’, കോട്ടിട്ട ജിഹാദികള്‍ ഇടിച്ചുകയറുന്നത്! കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റാന്‍ ഇവര്‍ ശ്രമിക്കും. രക്ഷിതാക്കളെക്കുറിച്ച് കുട്ടികളുടെ മനസ്സില്‍ വിഷം നിറക്കുമെന്നുമാണ് ബ്രിട്ടീഷ് ഗ്രൂമിങ്്ഗ്യാങ്ങിനെകുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത്.

സ്‌കൂള്‍ പരിസരങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസ്യത നേടിയെടുക്കലാണ് ആദ്യഘട്ടം. തുടത്തില്‍ ഈ യുവാക്കള്‍ പെണ്‍കുട്ടികളോട് അതിയായ സ്‌നേഹവും കരുതലും കാണിക്കുന്നു. തങ്ങള്‍ അവരെ പ്രണയിക്കുകയാണെന്ന് വിശ്വസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സുരക്ഷിതത്വബോധം നല്‍കുകയും ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകള്‍, വിലകൂടിയ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവ ആദ്യം നല്‍കുന്നു. ക്രമേണെ ഈ സമ്മാനങ്ങള്‍ മദ്യം മയക്കുമരുന്ന് എന്നിവയിലേക്കും മാറുന്നു. അങ്ങനെ ലഹരിവസ്തുക്കള്‍ സ്ഥിരമായി നല്‍കി കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇതോടെ കുട്ടികള്‍ക്ക് ഈ സംഘത്തെ വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലായ പെണ്‍കുട്ടിയെ പ്രധാന കുറ്റവാളി ആദ്യം ലൈംഗികമായി ചൂഷണം ചെയ്യുന്നു. പലപ്പോഴും ഇത് നടക്കുന്നത് ഹോട്ടല്‍ മുറികളിലോ, ടാക്‌സി കാറുകളിലോ അല്ലെങ്കില്‍ ആളൊഴിഞ്ഞ വീടുകളിലോ വെച്ചായിരിക്കും. അടുത്ത ഘട്ടമായി, പെണ്‍കുട്ടിയെ ഈ സംഘത്തിലെ മറ്റ് പുരുഷന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ക്കായി കൈമാറുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അവരുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ‘ഇത് നിന്റെ മാതാപിതാക്കളെ അറിയിക്കും’ എന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ ഭയം കാരണം വിവരം പുറത്തുപറയാതിരിക്കുന്നു. മാത്രമല്ല, ഇതിന് നീയും കൂടി ഉത്തരവാദിയാണ്, പിടിക്കപ്പെട്ടാല്‍ നമ്മള്‍ എല്ലാവരും മയക്കുമരുന്ന് കേസില്‍ പ്രതികളാവുമെന്നും ധാരണയും അവര്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കും.

കടുത്ത മര്‍ദ്ദനം, തടങ്കലില്‍ വെക്കല്‍, മയക്കുമരുന്ന് അമിതമായി നല്‍കി ബോധം കെടുത്തല്‍ തുടങ്ങിയ ക്രൂരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പ്രതിരോധം ഇവര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. ബ്രിട്ടീഷ് സമൂഹത്തിലെ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും, വംശീയ വിവാദങ്ങള്‍ ഭയന്ന് തങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുമെന്ന കുറ്റവാളികളുടെ ധാരണയും, ഈ മോഡസ് ഓപ്പറാന്‍ഡി വര്‍ഷങ്ങളോളം തടസ്സമില്ലാതെ തുടരാന്‍ ഇവര്‍ക്ക് സഹായകരമായി ഭവിച്ചു. ഒപ്പം വംശീയ ന്യൂനപക്ഷങ്ങള്‍ എന്നനിലയില്‍ തങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ല എന്നുമാണ് ബ്രിട്ടനിലെ ഗ്രൂമിങ്് ഗ്യാങ്് കരുതിയത്്. ഏതാണ്ട് സമാനമായ വിവരങ്ങളാണ് ജര്‍മ്മനിയില്‍നിന്നും പുറത്തുവരുന്നത്.

മതപ്രേരിത മാനഭംഗം

‘മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം’ എന്ന് പറഞ്ഞവന്റെ നാക്ക് പൊന്നാവുകയാണ്. യു കെയിലെ ഈ പ്രണയ ബലാത്സങ്ങള്‍ക്ക് പിന്നിലും മതം തന്നെയാണെന്ന് പുതിയ പഠനങ്ങളും അടിവരയിടുന്നു. മുസ്‌ലീങ്ങളല്ലാത്ത, വെള്ളക്കാരായ കുട്ടികളെ മാത്രമെ ഇവര്‍ കെണിയില്‍പെടുത്തൂ. ഇരകളെ മതംമാറ്റാനും ശ്രമം നടത്തിയിട്ടുണ്ട്. യുകെയെ ഒരു ഇസ്ലാമിക രാജ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനാണ് തങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന് സമ്മതിച്ച മതഭ്രാന്തന്‍മ്മാര്‍പോലും ഈ ഗ്രൂപ്പിലുണ്ട്! ആര്‍ത്തവതുടക്കമാണ് പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിക്കാലമെന്നുള്ള വികല ധാരണവെച്ചുപുലര്‍ത്തുന്നവരാണ് പീഡകരില്‍ ഏറെയും. ഏറ്റവും വിചിത്രം, ഈ ബലാല്‍സംഗികളില്‍ ഏറെയും അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വിശ്വാസികളാണെന്നതാണ്. പലരും മയക്കുമരുന്നും മദ്യവും പെണ്‍കുട്ടികള്‍ക്ക് കൊടുക്കുമെങ്കിലും, ഹറാമായതിനാല്‍ സ്വയം ഉപയോഗിക്കില്ലെന്നും, റൂപര്‍ട്ട് ലോവെ റിപ്പോര്‍ട്ട് പറയുന്നു. അവരും നമ്മളും എന്ന കൃത്യമായ വ്യത്യാസം പീഡകര്‍ക്ക് ഉണ്ടായിരുന്നു. സ്വന്തം രാജ്യമായ പാക്കിസ്ഥാനിലോ, മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്ത് ആണെങ്കിലോ തങ്ങള്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല, എന്ന് പീഡകരില്‍ പലരും മൊഴി നില്‍കിയിട്ടുണ്ട്.

ലോവ് തന്റെ പാര്‍ലിമെന്റ് പ്രസംഗത്തില്‍ ഇരകളില്‍ ഒരാളുടെ മൊഴി ഇങ്ങനെ ഉദ്ധരിക്കുന്നു-”വെള്ളക്കാരായ പെണ്‍കുട്ടികള്‍ക്കും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും ധാര്‍മികതയോ മൂല്യങ്ങളോ കുറവാണെന്ന തരത്തില്‍ കുറ്റവാളികള്‍ നിരന്തരം സംസാരിച്ചിരുന്നു. അതേസമയം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അന്തസ്സും ഉയര്‍ന്ന ധാര്‍മിക നിലവാരവും ഉണ്ടെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എന്നോടുള്ള ക്രൂരമായ ക്രൂരമായ പെരുമാറ്റത്തെ ന്യായീകരിക്കാനും എന്നെ കൂടുതല്‍ അപമാനിക്കാനും നിയന്ത്രിക്കാനുമാണ് അവര്‍ ഈ താരതമ്യങ്ങള്‍ ഉപയോഗിച്ചത്”.ഈ കുറ്റവാളികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമില്ലാത്തതിനാല്‍ താന്‍ നേരിട്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ എംപി പദവി ഉപയോഗിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ലോവ് ആവര്‍ത്തിച്ചു.

പക്ഷേ ഇപ്പോള്‍ ഗ്രൂമിങ് ഗ്യാങ്ങുകളെ തടയാന്‍ ബ്രിട്ടന്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ‘ഗ്രൂമിങ് ഗ്യാങ്സ് ടാസ്‌ക് ഫോഴ്സ്’, നാഷണല്‍ ക്രിമിനല്‍ ഏജന്‍സിയുടെ കീഴില്‍ ‘ഓപ്പറേഷന്‍ ബീക്കണ്‍’ എന്നിവ രൂപീകരിച്ചത്് ഇതിന്റെ ഭാഗമാണ്. ഗ്രൂമിങ് ഗ്യാങ്ങുകളെക്കുറിച്ചും മുന്‍കാലങ്ങളിലെ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കാന്‍ നിയമപരമായ അധികാരങ്ങളുള്ള ഒരു സ്വതന്ത്ര കമ്മീഷന്‍ നിലവില്‍ വന്നു. മുമ്പ്, പൊലീസ് അന്വേഷണം അവസാനിപ്പിച്ചതോ ഉപേക്ഷിച്ചതോ ആയ ആയിരത്തിലധികം പഴയ കേസുകള്‍ വീണ്ടും തുറന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കുട്ടികളെ ഗ്രൂം ചെയ്യുന്നത് ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി നിയമത്തില്‍ ഉള്‍പ്പെടുത്തി. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം കര്‍ശനമായ ബലാത്സംഗ കുറ്റമായി കണക്കാക്കാന്‍ നിയമം പരിഷ്‌കരിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വംശീയതയും ദേശീയതയും കൃത്യമായി രേഖപ്പെടുത്തുന്നത് പോലീസ് സേനകള്‍ക്ക് നിര്‍ബന്ധമാക്കി. പ്രതികള്‍ ഇരകളെ കടത്താന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശനമായ ടാക്‌സി ലൈസന്‍സിങ് നിയമങ്ങള്‍ കൊണ്ടുവന്നു. ഇരകള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും പിന്തുണയും നല്‍കുന്നതിനും അന്വേഷണങ്ങള്‍ വേഗത്തിലാക്കുന്നതിനുമായി ദശലക്ഷക്കണക്കിന് പൗണ്ടിന്റെ പ്രത്യേക ഫണ്ട് അനുവദിച്ചു. .

ജിഹാദിസവും തീവ്രവാദവും തടയുന്നതിനായും ബ്രിട്ടന്‍ കിണഞ്ഞ് പരിശ്രമിക്കയാണ്. സര്‍ക്കാര്‍ ടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാം ‘പ്രിവന്റ്’ ആണ് ഇതില്‍ പ്രധാനം. യുയുടെ സമഗ്രമായ ഭീകരവിരുദ്ധ തന്ത്രമായ ‘കോണ്ടസ്റ്റ്’ ന്റെ നാല് പ്രധാന തൂണുകളില്‍ ഒന്നാണിത്. തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തികളെ മുന്‍കൂട്ടി കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. തീവ്രവാദ ചിന്താഗതികളിലേക്ക് വഴിമാറാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് കൗണ്‍സിലിംഗ്, മെന്ററിംഗ് എന്നിവ നല്‍കുന്ന ഒരു പ്രോഗ്രാമാണിത്.പോലീസ്, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കള്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന ഒരു മള്‍ട്ടി-ഏജന്‍സി പാനലാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജിഹാദിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാന്‍ യോഗ്യരായ ഇസ്ലാമിക പണ്ഡിതന്മാരെ ഉപയോഗിച്ച് ശരിയായ മതവിദ്യാഭ്യാസവും കൗണ്‍സിലിംഗും വ്യക്തികള്‍ക്ക് നല്‍കുന്നു.അധ്യാപകര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് റാഡിക്കലൈസേഷന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക പരിശീലനം നല്‍കുന്നു.

ഒരു വ്യക്തി തീവ്രവാദത്തിലേക്ക് നീങ്ങുന്നതായി സംശയം തോന്നിയാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ ‘കൗണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ആക്ട് 2015’ പ്രകാരം ഇവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്.ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജിഹാദിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രത്യേക സൈബര്‍ വിംഗുകള്‍ പ്രവര്‍ത്തിക്കുന്നു. ഭീകര സംഘടനകളുടെ വ്യാജ പ്രചാരണങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും ചെറുക്കുന്നതിനായി ഓണ്‍ലൈനില്‍ കൃത്യമായ വിവരങ്ങളും അവബോധ വീഡിയോകളും പ്രചരിപ്പിക്കുന്നു. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ്, ബിട്ടന്‍ ജിഹാദിസത്തോട് പൊരുതിനില്‍ക്കുന്നത്. ഇപ്പോള്‍ ജര്‍മ്മനിയും, നോര്‍വേയും, ഡെന്‍മാര്‍ക്കും, ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ ഇസ്ലാമൈസേഷനെതിരെ പൊരുതുകയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.