വായ്പ തിരിച്ചടവ് മുടങ്ങിയാലും ഭീഷണി പാടില്ല; ബാങ്കുകൾക്കും റിക്കവറി ഏജൻസികൾക്കും ആർബിഐയുടെ കർശന നിർദേശങ്ങൾ

ന്യൂഡൽഹി  :  വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബാങ്കുകളും റിക്കവറി ഏജൻസികളും സ്വീകരിക്കുന്ന നടപടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുകയോ മാനസിക സമ്മർദത്തിലാക്കുകയോ ചെയ്യുന്ന റിക്കവറി രീതികൾ തടയുന്നതിനായാണ് പുതിയ കർശന മാർഗനിർദേശങ്ങൾ. വായ്പ തിരിച്ചുപിടിക്കൽ നടപടികളിൽ സുതാര്യതയും മാന്യതയും ഉറപ്പാക്കുന്ന പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

വായ്പ (Loan) എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുക എന്നതാണ് ആർ ബി ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. റിക്കവറി ഏജൻസികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബാങ്കുകൾക്ക് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് പുതിയ ഡയറക്ഷൻസ് പുറത്തിറക്കിയത്. മേയ് മാസത്തിൽ പുറത്തുവിട്ട കരട് നിർദ്ദേശങ്ങളിൽ വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.

സന്ദർശന സമയത്തിനും പെരുമാറ്റത്തിനും നിയന്ത്രണം

വായ്പയെടുത്ത ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും അവരെ സന്ദർശിക്കുന്നതിനും ആർബിഐ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ മാത്രമേ റിക്കവറി ഏജന്റുമാർക്ക് ഫോൺ വഴിയോ നേരിട്ടോ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ അനുമതിയുള്ളൂ. ഈ സമയപരിധിക്ക് പുറത്തുള്ള ആശയവിനിമയം ഉപഭോക്താവിന്റെ പ്രത്യേക അഭ്യർഥനയോ അനുമതിയോ ലഭിച്ചാൽ മാത്രമേ നടത്താവൂ.

കൂടാതെ, ഉപഭോക്താവിന്റെ കുടുംബത്തിൽ ഉണ്ടാകുന്ന മരണങ്ങൾ, മെഡിക്കൽ എമർജൻസികൾ (Medical Emergencies), വിവാഹങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റ് അടിയന്തിര സാഹചര്യങ്ങൾ എന്നിവയുള്ളപ്പോൾ റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചായിരിക്കണം ചർച്ചകൾ നടത്തേണ്ടത്. നൽകിയ സ്ഥലത്ത് ഉപഭോക്താവ് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഹാജരാകാതിരുന്നാൽ മാത്രമേ താമസസ്ഥലത്തോ ജോലിസ്ഥലത്തോ സന്ദർശനം നടത്താവൂ.

വിലക്കപ്പെട്ട റിക്കവറി രീതികൾ

റിക്കവറി പ്രക്രിയയിൽ Harsh Methods അഥവാ കഠിനമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കൽ, ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങൾ അയക്കൽ എന്നിവ കുറ്റകരമാണ്.

അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഭീഷണി കോളുകൾ, ഉപഭോക്താവിന്റെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെ ശല്യം ചെയ്യൽ, പരസ്യമായി അപമാനിക്കൽ, വസ്തുവകകൾക്കോ പ്രശസ്തിക്കോ കേടുപാടുകൾ വരുത്തുമെന്ന ഭീഷണി, കടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകൽ എന്നിവയും കർശനമായി വിലക്കിയിട്ടുണ്ട്.

മുൻകൂട്ടി അറിയിപ്പും ഐഡന്റിറ്റിയും നിർബന്ധം

റിക്കവറി ഏജൻസികൾ ആദ്യമായി നേരിട്ട് സന്ദർശിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ബാങ്കുകൾ ഉപഭോക്താവിനെ വിവരമറിയിക്കണം. ഏജൻസിയെ മാറ്റുകയോ കരാർ അവസാനിപ്പിക്കുകയോ ചെയ്താൽ ആ വിവരവും ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. എല്ലാ ബാങ്കുകളും തങ്ങളുടെ വെബ്സൈറ്റിൽ അംഗീകൃത റിക്കവറി ഏജൻസികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.

സന്ദർശന സമയത്ത് ഏജന്റുമാർ ഐഡന്റിറ്റി കാർഡും ബാങ്ക് നൽകിയ ആധികാരികത പത്രവും (Authorisation Letter) കയ്യിൽ കരുതണം. ഇതിൽ പരാതി പരിഹാര ഓഫീസറുടെ വിവരങ്ങളും ഉൾപ്പെടുത്തണം. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (ഐ ഐ ബി എഫ്) നടത്തുന്ന പരിശീലനം പൂർത്തിയാക്കിയവരെ മാത്രമേ റിക്കവറി ഏജന്റുമാരായി നിയമിക്കാവൂ.

ഫോൺ കോളുകൾ റെക്കോർഡ് ചെയ്യും, നഷ്ടപരിഹാരവും നൽകണം

റിക്കവറി സംബന്ധിച്ച എല്ലാ ഫോൺ സംഭാഷണങ്ങളും ബാങ്കുകൾ റെക്കോർഡ് ചെയ്യുകയും ആറ് മാസത്തേക്ക് സൂക്ഷിക്കുകയും വേണം. കേസ് കോടതിയിലാണെങ്കിൽ നടപടികൾ പൂർത്തിയാകുന്നതുവരെ റെക്കോർഡിംഗ് സൂക്ഷിക്കണം. സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉപഭോക്താവിനെ അറിയിക്കുകയും വേണം.

മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് റിക്കവറി നടപടികൾ ഉണ്ടാകുകയും അതിലൂടെ ഉപഭോക്താവിനോ ജാമ്യക്കാരനോ നഷ്ടമുണ്ടാകുകയും ചെയ്താൽ നഷ്ടപരിഹാരം (Compensation) നൽകാനുള്ള വ്യവസ്ഥകൾ ബാങ്കുകളുടെ പോളിസിയിൽ ഉൾപ്പെടുത്തണം. പരാതികൾ പരിഹരിക്കുന്നതിനായി ബാങ്കുകളിൽ പ്രത്യേക പരാതി പരിഹാര സംവിധാനവും ഉണ്ടാകും. ഇതിന്റെ വിവരങ്ങൾ ലോൺ അഗ്രിമെന്റിൽ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.