കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം; നാഗമ്പടത്ത് സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചുകീറി; വന്ധ്യംകരണ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കണമെന്ന് ആവശ്യം

കോട്ടയം: കാൽനടയാത്രക്കാർക്ക് പിന്നാലെ ജില്ലയിൽ തെരുവ് നായ്ക്കളുടെ അക്രമം സ്വകാര്യ ബസുകൾക്ക് നേരെയും വ്യാപിപ്പിക്കുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളും കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും തുടർച്ചയായ ഉത്തരവുകൾ നിലനിൽക്കെയാണ് കോട്ടയത്ത് വീണ്ടും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്.

കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമത്തിന് പിന്നിൽ തെരുവ് നായയാണെന്ന് വ്യക്തമായത്.

തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും ഇതിനെതിരെ പ്രവർത്തിക്കേണ്ട എ.ബി.സി പദ്ധതികൾ ജില്ലയിൽ പൂർണ്ണമായും ഫലപ്രദമാകുന്നില്ലെന്ന പരാതി ശക്തമാണ്. നിലവിൽ കോട്ടയം നഗരസഭ പരിധിയിൽ കോടിമതയിൽ മാത്രമാണ് എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയാകട്ടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ഫണ്ടിംഗോ ഇല്ലാത്തത് വന്ധ്യംകരണ പ്രക്രിയകളെ മന്ദഗതിയിലാക്കുന്നു. കോടിമതയിലെ ഒരു കേന്ദ്രം കൊണ്ട് മാത്രം ജില്ലയിലെ മുഴുവൻ തെരുവ് നായ്ക്കളുടെയും പെരുപ്പം തടയാനാകില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

ബസ് സ്റ്റാൻഡുകൾ, ആശുപത്രി പരിസരങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അലക്ഷ്യമായ മാലിന്യസംസ്‌കരണമാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണമെന്നും, കോടതി ഉത്തരവുകൾ തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതാണ് സ്ഥിതി ഇത്രയും മോശമാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ഇത്തരം അക്രമങ്ങൾ ഉണ്ടാക്കുന്ന അധിക ബാധ്യത വലിയ തിരിച്ചടിയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.