പരിക്ക് തളർത്തിയില്ല; ചരിത്രമെഴുതി തേജസ്വിൻ ശങ്കർ, ഇന്ത്യയ്ക്ക് ആദ്യ ഡെക്കാത്ത്ലൺ കോമൺവെൽത്ത് മെഡൽ!

കോമൺവെൽത്ത് ഗെയിംസിൽ ഡെക്കാത്ത്ലൺ വെങ്കല മെഡലുമായി തേജസ്വിൻ ശങ്കർ
ഗ്ലാസ്‌ഗോ: പരിക്ക് പോലും തളർത്താനാകാത്ത മനക്കരുത്തിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ത്യൻ താരം തേജസ്വിൻ ശങ്കർ. 2026 കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ കായികചരിത്രത്തിൽ പുതിയ അധ്യായമാണ് 27-കാരൻ എഴുതിച്ചേർത്തത്. ഡെക്കാത്ത്ലൺ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ തേജസ്വിന്റെ പേരിലായി.
തേജസ്വിന്റെ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. 2022-ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ ഹൈജമ്പിൽ വെങ്കലം നേടിയിരുന്ന താരം, 2023 ഏഷ്യൻ ഗെയിംസിൽ ഡെക്കാത്ത്ലണിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചരിത്രനേട്ടം കൂടി തന്റെ കരിയറിലേക്ക് ചേർത്തിരിക്കുകയാണ്.
കാൽമുട്ടിലെ ഗുരുതര പരിക്കിനെ തുടർന്ന് തന്റെ പ്രധാന ഇനമായ ഹൈജമ്പിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യത്തിലായിരുന്നു തേജസ്വിൻ ഡെക്കാത്ത്ലൺ മത്സരത്തിനിറങ്ങിയത്. രണ്ട് ദിവസങ്ങളിലായി നടന്ന പത്ത് ഇനങ്ങളിൽ നിന്നായി ആകെ 7,976 പോയിന്റ് നേടിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്.
ഗ്രെനാഡയുടെ ലിൻഡൺ വിക്ടർ 8,096 പോയിന്റോടെ സ്വർണം നേടിയപ്പോൾ, കാനഡയുടെ ഡാമിയൻ വാർണർ 8,036 പോയിന്റുമായി വെള്ളി മെഡൽ സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ ഇനമായ 100 മീറ്റർ സ്പ്രിന്റിൽ പരിക്ക് മൂലമുള്ള മുൻകരുതലിനെ തുടർന്ന് അവസാന സ്ഥാനത്തായിരുന്നു തേജസ്വിൻ. എന്നാൽ തുടർന്ന് ലോങ് ജമ്പിൽ 7.82 മീറ്റർ ചാടി വ്യക്തിഗത മികച്ച പ്രകടനം പുറത്തെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. ഹൈജമ്പിൽ 2.15 മീറ്റർ പിന്നിട്ട ഏക താരവും തേജസ്വിൻ തന്നെയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരം.
രണ്ടാം ദിനത്തിൽ 110 മീറ്റർ ഹർഡിൽസിൽ 14.41 സെക്കൻഡ് സമയം കുറിച്ച് രണ്ടാം സ്ഥാനത്തെത്തിയതോടെ മെഡൽ പ്രതീക്ഷകൾ സജീവമായി. തുടർന്ന് ഡിസ്‌കസ് ത്രോയിൽ 40.44 മീറ്റർ എറിഞ്ഞ് മറ്റൊരു വ്യക്തിഗത മികച്ച പ്രകടനം കൂടി സ്വന്തമാക്കി.
പോൾ വോൾട്ടിന് ശേഷം മൂന്നാം സ്ഥാനം നഷ്ടമായെങ്കിലും ജാവലിൻ ത്രോയിൽ 53.12 മീറ്റർ ദൂരം കണ്ടെത്തി വീണ്ടും വെങ്കല മെഡൽ സ്ഥാനത്തേക്ക് തിരിച്ചെത്താൻ തേജസ്വിന് സാധിച്ചു. അവസാന ഇനമായ 1500 മീറ്റർ ഓട്ടത്തിൽ 4:36.19 സമയത്തിൽ അഞ്ചാമനായി ഫിനിഷ് ചെയ്തതോടെ ചരിത്ര വെങ്കല മെഡൽ ഉറപ്പായി.
കാൽമുട്ടിലെ വിട്ടുമാറാത്ത പറ്റെല്ലാർ ടെൻഡിനൈറ്റിസ് (Patellar Tendinitis) എന്ന പരിക്കിനെ അതിജീവിച്ചാണ് തേജസ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ പരിക്കിനെ തുടർന്നാണ് ഹൈജമ്പ് മത്സരത്തിലെ ആദ്യ ശ്രമത്തിന് ശേഷം താരത്തിന് പിന്മാറേണ്ടി വന്നത്.
ഏഷ്യൻ ഗെയിംസിൽ വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയതോടെ, ഇന്ത്യയുടെ ഏറ്റവും മികച്ച മൾട്ടി-ഇവന്റ് അത്‌ലറ്റുകളിലൊരാളെന്ന സ്ഥാനം തേജസ്വിൻ ശങ്കർ കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.