തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി പോർട്ടുമായി ഒന്നിച്ചുചേർന്നു നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഇത്തരമൊരു നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽത്തന്നെ ഇത്തരം വലിയ നിക്ഷേപങ്ങൾക്കും പങ്കാളിത്തങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. അദാനി ഗ്രൂപ്പും ഷിപ്പിങ് കോർപ്പറേഷനുമായി ചർച്ചകൾ നടന്നിട്ടുണ്ടാകാം. അതിൻ്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
നിയമം പഠിപ്പിക്കുന്ന ഗതാഗത മന്ത്രിയുടെ കാറിന് പുക സർട്ടിഫിക്കറ്റില്ല; വിവാദത്തിന് പിന്നാലെ തിരുത്തൽ
വിഴിഞ്ഞം പോർട്ട് സിറ്റി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ച ‘വിഷൻ സമുദ്ര’യും കേരളത്തിന്റെ രണ്ടാംതലമുറ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന് പുറമെ മലബാറിലെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനും സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.


‘ഇല്ലാത്ത പ്രശ്നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ







