കത്തില്‍ വന്‍ കുത്തും, തുറന്നപോരും ധര്‍മ്മയുദ്ധവുമായി വി.എം. സുധീരന്‍, ടീം സതീശന്‍ ഇടിവെട്ടേറ്റതുപോലെ വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ കഴിയില്ല

തിരുവനന്തപുരം :എല്ലാ കാലത്തും കോണ്‍ഗ്രസില്‍ വലിയ തിരുത്തല്‍ശക്തികള്‍ ഉണ്ടായിട്ടുണ്ട്്. ഇപ്പോഴിതാ ആ അതികായന്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവ രാഷ്ട്രീയ ഇടപെടലുമായി ഗോദയില്‍. കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഭരണ മുന്നണിക്കുള്ളില്‍ വിട്ടുവീഴ്ചയില്ലാത്ത ധാര്‍മ്മിക തിരുത്തല്‍ ശക്തിയായി താന്‍ നിലകൊള്ളുമെന്ന ശക്തമായ പ്രഖ്യാപനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്ത്. എസ്.എന്‍.ഡി.പി യോഗം മുന്‍ കണക്കപ്പിള്ള കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും സജീവമായതോടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കടുത്ത പരിഭ്രാന്തിയിലാണെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ മൃദുസമീപനം സ്വീകരിച്ചാല്‍ പോലും ഇനി വെള്ളാപ്പള്ളിയെ നിയമത്തിന്റെ വഴിയില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് സുധീരന്റെ വാക്കുകള്‍ നല്‍കുന്നത്.

ഇതോടെ മഹേശന്റെ കേസ് പുതിയ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് യു.ഡി.എഫിന്റെ സുതാര്യതയ്ക്ക് മേലുള്ള പരീക്ഷണമായി മാറും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കീഴിലുള്ള പോലീസ് വകുപ്പ് വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കാം. സുധീരന്‍ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുന്നത് എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും ഒരുപോലെ പുതിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചുരുക്കത്തില്‍, മദ്യനയം, കരിമണല്‍ ഖനനം, കെ.കെ. മഹേശന്റെ മരണം എന്നീ മൂന്ന് പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തി സുധീരന്‍ നടത്തുന്ന ഈ പടയൊരുക്കം പുതിയ യു.ഡി.എഫ് സര്‍ക്കാരിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വീകരിക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും വഴിതുറക്കുമെന്ന് തീര്‍ച്ചയാണ്

. വെള്ളാപ്പള്ളി നടേശന്‍ സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ഒരു കവല ചട്ടമ്പിയുടേതിന് സമാനമാണെന്ന് സുധീരന്‍ പരിഹസിച്ചു. മഹത് വ്യക്തിത്വങ്ങള്‍ അലങ്കരിച്ച എസ്.എ.ന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി എന്ന അത്യുന്നത പദവിക്ക് ഒട്ടും യോജിച്ചതല്ല ഈ പദപ്രയോഗങ്ങള്‍. ശ്രീനാരായണഗുരുദേവനും മുന്‍കാല എസ്.എന്‍.ഡി.പി നേതൃത്വവും ഉയര്‍ത്തിപ്പിടിച്ച ഉദാത്തവും മാനവികവുമായ ആശയങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തന്നെ ആലപ്പുഴയില്‍ നിന്ന് കെട്ടുകെട്ടിച്ചതുകൊണ്ടാണ് വെള്ളാപ്പള്ളിയോട് വിരോധമെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല. പൊതുപ്രവര്‍ത്തനത്തില്‍ വ്യക്തിപരമായ വിരോധങ്ങള്‍ക്കല്ല, മറിച്ച് ധാര്‍മ്മികതയ്ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

കെ.കെ. മഹേശന്റെ മരണത്തിന് പിന്നിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് സുധീരന്റെ പ്രധാന ആവശ്യം. മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മഹേശന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രി സ്വീകരിച്ചത്. വെള്ളാപ്പള്ളിയുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടാണ് പിണറായി വിജയന് സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേസില്‍ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ തയ്യാറാക്കിയ പുതിയ പരാതി ഇന്നലെ താന്‍ പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി വിഷയത്തിന് പുറമെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ മദ്യനയത്തിനെതിരെയും സുധീരന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പുതിയ ബജറ്റില്‍ എങ്ങനെ വന്നുവെന്ന് തനിക്ക് അറിയില്ല. കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അങ്ങനെയൊരു വാഗ്ദാനം ഉണ്ടായിരുന്നില്ല. മദ്യലഭ്യത കൂട്ടുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് ജനവികാരം ഉള്‍ക്കൊണ്ട് പിന്മാറാന്‍ ഭരണകൂടം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.അതുപോലെ തന്നെ, ആലപ്പുഴയിലെയും മറ്റ് തീരദേശങ്ങളിലെയും ജനങ്ങളെ പൂര്‍ണ്ണമായി കബളിപ്പിച്ചുകൊണ്ട് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന കരിമണല്‍ ഖനന ഉത്തരവുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായി റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

തീരദേശ ജനതയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഒരു പദ്ധതിക്കും പുതിയ സര്‍ക്കാര്‍ അനുമതി നല്‍കരുത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളുമായും യു.ഡി.എഫ് നേതൃത്വവും സര്‍ക്കാരും അടിയന്തരമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും മദ്യനയത്തിലും ഖനന വിഷയത്തിലും മുന്‍ സര്‍ക്കാരിന്റെ ചില വഴിവിട്ട തീരുമാനങ്ങള്‍ തുടരുന്നതിലുള്ള അതൃപ്തി സുധീരന്‍ ഒട്ടും മറച്ചുവെച്ചില്ല.

ഭരണത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയോ വെള്ളാപ്പള്ളിയെപ്പോലുള്ളവരുമായി മൃദുസമീപനം സ്വീകരിക്കുകയോ ചെയ്താല്‍ അതിനെ ശക്തമായി ചെറുക്കുമെന്ന ധ്വനിയാണ് സുധീരന്‍ നല്‍കുന്നത്. കേരളത്തിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. അതുകൊണ്ടുതന്നെ ജനങ്ങളോട് പ്രതിബദ്ധതയുള്ള തിരുത്തല്‍ ശക്തിയായി താന്‍ മുന്നണിക്കുള്ളില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ തുടക്കകാലത്തെ ചില വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് മുന്നണിയെ തകര്‍ക്കാനല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് കടുംനിലപാട് വി.എം. എടുത്തതോടെ എല്ലാം മാറിമറിയുമോ

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.