കോട്ടയം: കാൽനടയാത്രക്കാർക്ക് പിന്നാലെ ജില്ലയിൽ തെരുവ് നായ്ക്കളുടെ അക്രമം സ്വകാര്യ ബസുകൾക്ക് നേരെയും വ്യാപിപ്പിക്കുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളും കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും തുടർച്ചയായ ഉത്തരവുകൾ നിലനിൽക്കെയാണ് കോട്ടയത്ത് വീണ്ടും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്.
കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമത്തിന് പിന്നിൽ തെരുവ് നായയാണെന്ന് വ്യക്തമായത്.
തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും ഇതിനെതിരെ പ്രവർത്തിക്കേണ്ട എ.ബി.സി പദ്ധതികൾ ജില്ലയിൽ പൂർണ്ണമായും ഫലപ്രദമാകുന്നില്ലെന്ന പരാതി ശക്തമാണ്. നിലവിൽ കോട്ടയം നഗരസഭ പരിധിയിൽ കോടിമതയിൽ മാത്രമാണ് എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയാകട്ടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ഫണ്ടിംഗോ ഇല്ലാത്തത് വന്ധ്യംകരണ പ്രക്രിയകളെ മന്ദഗതിയിലാക്കുന്നു. കോടിമതയിലെ ഒരു കേന്ദ്രം കൊണ്ട് മാത്രം ജില്ലയിലെ മുഴുവൻ തെരുവ് നായ്ക്കളുടെയും പെരുപ്പം തടയാനാകില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
ബസ് സ്റ്റാൻഡുകൾ, ആശുപത്രി പരിസരങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അലക്ഷ്യമായ മാലിന്യസംസ്കരണമാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണമെന്നും, കോടതി ഉത്തരവുകൾ തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതാണ് സ്ഥിതി ഇത്രയും മോശമാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ഇത്തരം അക്രമങ്ങൾ ഉണ്ടാക്കുന്ന അധിക ബാധ്യത വലിയ തിരിച്ചടിയാണ്.


പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി
ടാറ്റ കപ്പൽ നിർമാണ പദ്ധതിയിൽ ട്വിസ്റ്റ്? മുഖ്യമന്ത്രി പറഞ്ഞ പ്രഖ്യാപനത്തിന് എതിരെ ടാറ്റയുടെ വിശദീകരണം; കേരളത്തിലല്ല, ഒരിടത്തും കപ്പൽ കമ്പനി നിർമിക്കില്ലെന്ന് തുറന്നടിച്ച് ടാറ്റ!







