തായ്‌പേയ്: തായ്‌വാന് നേരെ ചൈനയിൽ നിന്നുള്ള നാവിക-വ്യോമ അധിനിവേശ ഭീഷണികൾ കൂടുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ സൈന്യത്തെ സജ്ജമാക്കാൻ ഒരുങ്ങി തായ്‌വാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ മിലിട്ടറി അക്കാദമി വിദ്യാർത്ഥികൾക്കായി പഴയ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യസ്നേഹ വിദ്യാഭ്യാസം’ കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും നിർബന്ധിത പാഠ്യവിഷയമാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
2002-ൽ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ഈ വിഷയം തിരിച്ചുകൊണ്ടുവരുന്നതിലൂടെ, വരുംതലമുറയിലെ സൈനിക ഉദ്യോഗസ്ഥർക്ക് തങ്ങൾ നേരിടുന്ന ശത്രുവിനെക്കുറിച്ചും ആശയപരമായ വെല്ലുവിളികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുകയാണ് ലക്ഷ്യം. “നാം ആർക്കുവേണ്ടി, എന്തിനുവേണ്ടി പോരാടുന്നു” എന്ന് പുതിയ ഓഫീസർമാർ തിരിച്ചറിയണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
അടുത്തകാലത്തായി തായ്‌വാൻ കടലിടുക്കിലും പസഫിക് മേഖലയിലും ചൈനീസ് യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും സാന്നിധ്യം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം വലിയ ആഗോള ചർച്ചയാകുന്നത്. തായ്‌വാന് ചുറ്റുമുള്ള ഫസ്റ്റ് ഐലൻഡ് ചെയിൻ മേഖലയിൽ ചൈനയുടെ നൂറിലധികം യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാർഡ് കപ്പലുകളും ഒരേസമയം അണിനിരന്നത് അവരുടെ അധിനിവേശ തന്ത്രങ്ങളുടെ വ്യക്തമായ തെളിവാണെന്ന് തായ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു വ്യക്തമാക്കി.
ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന സൈനിക കടന്നുകയറ്റങ്ങൾക്ക് എതിരെ സൈന്യത്തെ ആശയപരമായി സജ്ജമാക്കാൻ തായ്‌വാന്റെ ഈ ആഭ്യന്തര മാറ്റം അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ചൈന വെറും സൈനിക ശക്തി മാത്രമല്ല, മറിച്ച് ഒരു പ്രത്യയശാസ്ത്ര അധിനിവേശം കൂടിയാണ് മുന്നോട്ടുവെക്കുന്നതെന്ന തിരിച്ചറിവിലാണ് തായ്‌വാൻ ഈ തന്ത്രപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.


EXCLUSIVE ബിസ്ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന് പിള്ളയുടെ ദുരൂഹ മരണത്തില് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന് രാജ് മോഹന് പിള്ള







