ന്യൂയോർക്ക്: ലോക ഫുട്ബോളിലെ വൻമരങ്ങളായ ബ്രസീലിന് മുന്നിൽ ഒരിക്കൽക്കൂടി തലകുനിക്കാതെ തങ്ങളുടെ ആധിപത്യം തുടർന്ന് നോർവേ. ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ-ക്വാർട്ടറിലെ തോൽവിയോടെ ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾ കനത്ത കണ്ണീരോടെ അവസാനിച്ചപ്പോൾ, കളിമുറ്റത്ത് കാനറികൾക്ക് മുന്നിൽ വീഴാത്ത ഒരേയൊരു ടീമെന്ന തങ്ങളുടെ റെക്കോർഡ് നോർവേ ഒരിക്കൽക്കൂടി കാത്തുസൂക്ഷിച്ചു.
ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആർക്കും അവകാശപ്പെടാനില്ലാത്ത ഒരു അപൂർവ്വ റെക്കോർഡാണ് ബ്രസീലിനെതിരെ നോർവേയ്ക്കുള്ളത്. ലോകത്ത് ഒട്ടുമിക്ക ടീമുകളെയും പലതവണ തോൽപ്പിച്ചിട്ടുള്ള ബ്രസീലിന്, ചരിത്രത്തിൽ ഇതുവരെ നോർവെയെ മാത്രം ഒരൊറ്റ മത്സരത്തിൽ പോലും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഇതുവരെ നേർക്കുനേർ വന്ന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ നോർവേ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിലാണ് കലാശിച്ചത്. അഞ്ചാമത്തെ പോരാട്ടമായ ഈ ലോകകപ്പ് മത്സരത്തിലും ആ ചരിത്രം തിരുത്താൻ ബ്രസീലിനായില്ല.
ഇതിനുമുമ്പ് 1998-ലെ ലോകകപ്പിലാണ് ഇരുടീമുകളും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ അട്ടിമറിച്ച് നോർവേ ഞെട്ടിച്ചിരുന്നു. പിന്നീട് 2006-ൽ ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ലോകകപ്പ് വേദിയിൽ നേർക്കുനേർ വന്നപ്പോഴും ആ ചരിത്രപോര് മാറ്റാൻ കാനറികൾക്കായില്ല. എർലിങ് ഹാലണ്ട് നയിക്കുന്ന നോർവേ നിരയ്ക്ക് മുന്നിൽ അവസാന നിമിഷങ്ങളിൽ ബ്രസീൽ പ്രതിരോധം പതറുകയായിരുന്നു.


വൈക്കിങ്സിനെ വീഴ്ത്തി ഇംഗ്ലണ്ട്, വൈക്കിങ് റോ ആഘോഷങ്ങൾക്ക് സമാപനം
കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും







