മമതയെ വീട്ടുതടങ്കലിലാക്കി: ബിജെപിക്കെതിരെ തൃണമൂല്‍

കൊല്‍ക്കത്ത: സൗത്ത് 24 പര്‍ഗനാസിലെ ബാരുയ്പുരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ കുടുംബത്തെ കാണാന്‍ പോകുന്നതില്‍നിന്നു തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്.
തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമതയുടെ ആരോപണം. ബാരുയ്പുരിലേക്ക് മമത എത്തുന്നുവെന്നറിഞ്ഞ ബിജെപി നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ ഭരണകൂടം അവരുടെ വസതിക്കു പുറത്ത് വന്‍ പോലീസ് സേനയേയും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഇരയുടെ കുടുംബത്തിനൊപ്പം ദീദി ഉറച്ചുനില്‍ക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബാരുയിപുരിലെ സൂര്യപുര്‍ മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാന്‍ പോയ
പെണ്‍കുട്ടി തിരികെ വന്നില്ല. നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയെന്നാണ്കുടുംബത്തിന്റെ ആരോപണം.
രാത്രി മുഴുവന്‍ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെന്നും എന്നാല്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും പോലീസ് കൃത്യമായി പ്രതികരിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ എന്ന് സംശയിക്കുന്ന ഒരു യുവാവിനെ ഞായറാഴ്ച രാവിലെ നാട്ടുകാര്‍ പിടികൂടിയിരുന്നു.
ഇയാളാണ് പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയാണെന്ന വിവരം വെളിപ്പെടുത്തിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സൂര്യപുര്‍ ഹട്ട് മേഖലയിലെ ഒരു കുളത്തിനരികില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഈ യുവാവിനെ
ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ബാരുയിപുര്‍-ജോയ്‌നഗര്‍ റോഡ് ഉപരോധിച്ചും ടയറുകള്‍ കത്തിച്ചും വന്‍ പ്രതിഷേധം നടന്നിരുന്നു.
‘ബംഗാളില്‍ സ്ത്രീ സുരക്ഷ വാഗ്ദാനം നല്‍കിയാണ് ബിജെപി അധികാരത്തില്‍ വന്നത്. പക്ഷേ ഓരോ സംഭവങ്ങളിലൂടെയും അവരുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. തൃണമൂലിന്റെ ആരോപണങ്ങളോട് ബിജെപിയോ സംസ്ഥാന സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.