കൊച്ചി: പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് കുരുമുളകിന്റെ അവധി വ്യാപാരം വീണ്ടും ആരംഭിക്കുന്നു. നിലവിൽ ആഗോളതലത്തിൽ കുരുമുളകിനായി സജീവമായ ഒരു ഡെറിവേറ്റീവ്സ് വിപണി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് എൻ.സി.ഡി.ഇ.എക്സിന്റെ ഈ നിർണ്ണായക നീക്കം . വരും ദിവസങ്ങളിൽ റബ്ബർ, ഏലക്കായ എന്നിവയുടെ അവധി വ്യാപാരവും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് .
പുതിയ തീരുമാനം കേരളത്തിലെ മലഞ്ചരക്ക് വിപണിക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബുധനാഴ്ച മുതലാണ് കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിച്ചത്. പുതിയ സംവിധാനം കുരുമുളക് കർഷകർ, വ്യാപാരികൾ, സംസ്കരണ സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ എന്നിവർക്ക് ഒരുപോലെ സഹായകമാകും . കൊച്ചി കേന്ദ്രമാക്കി കുരുമുളക് ഫ്യൂച്ചേഴ്സ് പുനരാരംഭിക്കുന്നതിലൂടെ കാർഷിക മേഖലയെയും മൂലധന വിപണിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ കേരളത്തിന് മികച്ച സാധ്യതകളാണ് ലഭിക്കുന്നതെന്ന് എൻ.സി.ഡി.ഇ.എക്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ അരുൺ രാസ്തേ പറഞ്ഞു.
നിലവിൽ ലോകവിപണിയിൽ വിയറ്റ്നാമാണ് കുരുമുളകിന്റെ വില നിശ്ചയിക്കുന്നത്. എന്നാൽ, പ്രധാന ഉൽപാദന കേന്ദ്രമായ ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ച് എൻ.സി.ഡി.ഇ.എക്സ് അവധി വ്യാപാരം തുടങ്ങുന്നതോടെ ആഗോള സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാധീനം വർധിക്കുമെന്നാണ് പ്രതീക്ഷ.
പിണറായി ഇപ്പോഴും പവർഫുൾ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദൻ; പാർട്ടി സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിൽ ജി. സുധാകരൻ
കമ്മോഡിറ്റി വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം റൂറൽ ബാങ്കുകൾ, കോപ്പറേറ്റീവുകൾ, ബാങ്കിങ് കറസ്പോണ്ടന്റുമാർ എന്നിവരിലൂടെ ഗ്രാമീണ മേഖലകളിലേക്കും ഈ വിപണിയുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ എൻ.സി.ഡി.ഇ.എക്സ് ലക്ഷ്യമിടുന്നുണ്ട് . ഈ അവധി വ്യാപാരത്തിൽ കച്ചവടം ചെയ്യാൻ സാധിക്കുന്ന കുറഞ്ഞ അളവ് ഒരു മെട്രിക് ടൺ അഥവാ 1000 കിലോഗ്രാം കുരുമുളകാണ് . കറുത്ത പൊന്നിന്റെ വിപണിയിൽ വലിയൊരു മാറ്റത്തിന് കൊച്ചി കേന്ദ്രമായുള്ള ഈ പുനരാരംഭം വഴിവെക്കുമെന്നാണ് കണക്കാക്കുന്നത്.


കണ്ണീരിലും വലിയൊരു നന്മയായി ഏഴുവയസ്സുകാരൻ യാഷ് വാൻ







