ഇടുക്കിയിൽ അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് ഇടുക്കിയിലെ നിരവധി കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ വാളറ മുതൽ മൂന്നാർ വരെയുള്ള 40 കിലോമീറ്റർ ഭാഗത്താണ് വലിയ തോതിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ മലയോര മേഖലകൾ കനത്ത മണ്ണിടിച്ചിൽ ഭീതിയിലാണ്.

കാലവർഷം കനത്തതോടെ ഏതു നിമിഷവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. അപകടസാധ്യതയുള്ള പല മേഖലകളിലും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ ഭിത്തികൾ ശാസ്ത്രീയമായ രീതിയിലല്ല നിർമിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ വലിയ മണ്ണിടിച്ചിലിന് പിന്നിലും ഈ അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും കുറ്റക്കാരായ കരാർ കമ്പനിക്കെതിരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികൾ കാണിക്കുന്ന ഈ അവഗണനയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്.

നിലവിൽ ജീവന് ഭീഷണിയായതോടെ പല കുടുംബങ്ങളും സ്വന്തം വീടുകൾ ഉപേക്ഷിച്ച് വാടകവീടുകളിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുകയാണ്. ഒരു വലിയ ദുരന്തം ആവർത്തിക്കുന്നതിന് മുൻപായി അടിയന്തരമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ എത്രയും വേഗം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.