ന്യൂഡൽഹി : ഡൽഹിയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂലൈ ഒൻപതോടെ മൺസൂൺ ഇന്ത്യയിലുടനീളം വ്യാപിച്ചു കഴിഞ്ഞു.. ജൂലൈ 1 മുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 38% മുതൽ 42% വരെ കൂടുതൽ മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ദേശീയ തലസ്ഥാന മേഖലയിൽ വ്യാപകമായ വെള്ളക്കെട്ടും കനത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. തുടർച്ചയായ മഴ യാത്രാ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പരിസരം, മുനിർക്ക, ജംഗ്പുര തുടങ്ങിയ പ്രധാന നഗരകേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടത് മൂലം മണിക്കൂറുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ഡൽഹിയിലെ രോഹിണിയിൽ കനത്ത മഴയെത്തുടർന്ന് നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി ഫയർ സർവീസും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം പൂർത്തിയായി.
ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; 19-കാരിയായ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേർ പിടിയിൽ
ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു. കനത്ത മഴയെത്തുടർന്ന് മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രധാന പാതകളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കേരളത്തിലും വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


പാർലമെന്റിൽ നേരിട്ട് സംസാരിക്കൂ, വീഡിയോയിലൂടെ അല്ല: മോദിക്കെതിരെ ഖാർഗെ







