EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ

നീരജ ജെ. തമ്പുരാട്ടി

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡി.വൈ.എസ്.പി, സി.ഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കുകയും രണ്ട് ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങുമെന്ന് പോലീസ് ആസ്ഥാനം അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് മാത്രം പുറത്തുവന്നില്ല. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധവും നിരാശയും പുകയുകയാണ്. നടപടികള്‍ വൈകുന്നതിലെ സങ്കടവും പരിഹാസവും പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാട്ടുകളായി തരംഗമാവുകയാണ് ഇപ്പോള്‍.

പ്രചരിക്കുന്ന പാട്ടിന്റെ വരികള്‍ പൂര്‍ണ്ണമായി താഴെ നല്‍കുന്നു:

 

കരുണാമയനേ ഓര്‍ഡര്‍ തരണേ
അടിയന്നൊരടി ഇനി വയ്യാ
ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ
വയസാകുന്നു പൊന്നേ തമ്പുരാനേ
കരുണാമയനേ ഓര്‍ഡര്‍ തരണേ
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ…
വോട്ട് കഴിഞ്ഞു സീറ്റ് തിരിഞ്ഞു
നാല് കവലകളില്‍ പോസ്റ്റര്‍ കിഴിഞ്ഞു
കണ്ണാടികളില്‍ പേര് കഴിഞ്ഞു
മുടിനാരുകളില്‍ നരകള്‍ കലര്‍ന്നു
പത്താം ക്ലാസ് പഠിച്ചൊരു പിള്ളേര്‍
പ്ലസ് ടു ആകാന്‍ കാലമടുത്തു
കരുണാമയനേ ഓര്‍ഡര്‍ തരണേ
അടിയന്നൊരടി ഇനി വയ്യാ
ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ
വയസാകുന്നു പൊന്നേ തമ്പുരാനേ
കരുണാമയനേ ഓര്‍ഡര്‍ തരണേ
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ…
ഒന്നാം ക്ലാസ് ഒരു വീടുണ്ടായിരുന്നു
അവിടെയൊരു ഭാര്യ നല്ല കുടുംബം
സ്ഥിരമാറുന്ന എന്‍ നരിയില്ലാരുന്നു
എന്നാലവരെ കൂട്ടിവരില്ലാരുന്നു
മക്കള്‍ക്കഡ്മിഷന്‍ എടുക്കണ്ടേ സാര്‍
അമ്മയ്ക്ക് അരികില്‍ പോകണ്ടേ സാര്‍
ഭാര്യ സുഖമൊന്നറിയണ്ടേ സാര്‍
ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാര്‍
മക്കള്‍ക്കൊക്കെ മീശ കിളിര്‍ത്തുവെന്ന് വാലു പറഞ്ഞു
അയ്യയ്യോ അത് കാണാന്‍ കൊതിയായ്…
പെണ്‍പിള്ളേരൊരു വര്‍ത്തമാനം കേള്‍ക്കാന്‍ നല്ലതു പറഞ്ഞു
അയ്യയ്യോ ടീനേജിന്‍ തന്നിഷ്ടങ്ങള്‍…
കരുണാമയനേ ഓര്‍ഡര്‍ തരണേ
അടിയന്നൊരടി ഇനി വയ്യാ
ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ
വയസാകുന്നു പൊന്നേ തമ്പുരാനേ
കരുണാമയനേ ഓര്‍ഡര്‍ തരണേ
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ…’

അഴിച്ചുപണി വൈകുന്നതില്‍ അമര്‍ഷം ശക്തം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സ്ഥലമാറ്റപ്പെട്ട ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തന്ത്രപ്രധാന തസ്തികകളില്‍ തുടരാന്‍ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനപ്പെട്ട ക്രമസമാധാന ചുമതലയുള്ള പല സ്റ്റേഷനുകളിലും സബ് ഡിവിഷനുകളിലും ഇപ്പോഴും പ്രതിപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ തുടരുന്നത് പ്രാദേശികതലത്തില്‍ ഭരണപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ആഭ്യന്തരമന്ത്രിയെ നേരിട്ടറിയിച്ചിരുന്നു.

കൂടാതെ, കേസ് അന്വേഷണങ്ങളിലും ക്രമസമാധാന പാലനത്തിലും ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വമായ വീഴ്ചകളും അട്ടിമറികളും നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനകളും പുറത്തുവന്നിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങള്‍ തടയാന്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടുകയും അടിയന്തര പുനര്‍വിന്യാസത്തിന് ഉത്തരവിടുകയുമായിരുന്നു. ഐ.പി.എസ്, എസ്.പി തലത്തിലുള്ള സ്ഥലമാറ്റങ്ങള്‍ ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുമ്പോള്‍, ഡി.വൈ.എസ്.പി സ്ഥലം മാറ്റം ആഭ്യന്തര വകുപ്പും സി.ഐ തസ്തികകളിലെ മാറ്റങ്ങള്‍ നടപ്പിലാക്കേണ്ടത് പോലീസ് ആസ്ഥാനത്തും
നിന്നാണ്. ഭരണതലത്തിലെ സാങ്കേതിക തടസ്സങ്ങളും നടപടിക്രമങ്ങളിലെ കാലതാമസവുമാണ് പട്ടിക വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാറ്റത്തിന് കടുത്ത നിര്‍ദ്ദേശം നല്‍കിയിട്ടും ഉത്തരവ് നീണ്ടുപോകുന്നത് പോലീസിനുള്ളില്‍ വലിയ അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ട പ്രൊമോഷനും ആഗ്രഹിച്ച സ്ഥലങ്ങളിലേക്കുള്ള മാറ്റത്തിനും കാത്തിരിക്കുന്ന താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ അടിയന്തരമായി സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.