പത്തനംതിട്ട: ഉപേക്ഷിക്കപ്പെട്ടു എന്ന് കരുതിയ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ നടത്തി. വിമാനത്താവളത്തിനായി ആയിരം ഏക്കർ കണ്ടെത്താനാണ് സർവേ നടത്തിയതെന്ന് പദ്ധതി മുന്നോട്ടുവെച്ച മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി. ഡൽഹിയിൽ നിന്നുള്ള കമ്പനിയാണ് സർവേ പൂർത്തിയാക്കിയത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ഒരാഴ്ച മുൻപായിരുന്നു ഈ സർവേ നടപടികൾ.
ആറന്മുള ക്ഷേത്രത്തെയോ കൊടിമരത്തെയോ പദ്ധതി ബാധിക്കില്ലെന്നും, പ്രദേശവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന വാദം തെറ്റാണെന്ന് തെളിയിക്കാനുമാണ് സർവേ നടത്തിയതെന്നും എബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു. ജില്ലയിലെ എം.എൽ.എമാർക്കും എം.പിമാർക്കും പദ്ധതിയിൽ താല്പര്യമുണ്ടെന്നും,
കോന്നി എം.എൽ.എ പ്രത്യേകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട ജില്ലയുടെ വികസനത്തിന് ഈ എയർപോർട്ട് അല്ലാതെ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നതായും കലമണ്ണിൽ പറഞ്ഞു.
എന്നാൽ, ഈ നീക്കത്തിൽ ശക്തമായ ദുരൂഹതയുണ്ടെന്ന് വിമാനത്താവള വിരുദ്ധ സമര നേതാവും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ ആരോപിച്ചു.
സുപ്രീം കോടതി വരെ പരിസ്ഥിതി അനുമതി നിഷേധിച്ച് പത്ത് വർഷം മുൻപ് അടഞ്ഞ അധ്യായമായി കരുതിയ പദ്ധതിയാണിത്. ഇതിന് പിന്നിൽ ചില നിക്ഷിപ്ത വാണിജ്യ താല്പര്യങ്ങളാണെന്നും ആറന്മുളയിൽ പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവള പദ്ധതി തടസ്സപ്പെട്ടതിനെ തുടർന്ന് ഈ പ്രദേശത്ത് മുൻപ് ഐ.ടി പാർക്ക് പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ഐ.ടി വകുപ്പ് ഇതിൽ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, പ്രദേശത്തെ തൊണ്ണൂറ് ശതമാനം ഭൂമിയും നീർത്തടമാണെന്ന് ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് എതിർത്തതോടെ സർക്കാർ ഈ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും വിമാനത്താവളത്തിനായി സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്.


വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്







