കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ്; നിരുപാധികം മാപ്പ് ചോദിച്ചു

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ് നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ പദപ്രയോഗങ്ങൾ പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഉത്തരവിലെ പിഴവ് ബോധ്യപ്പെട്ട ഉടൻ തന്നെ അത് പിൻവലിക്കുകയും പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവിലെ വിവാദ പരാമർശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുകയാണ് ചെയ്തതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറി കൂടിയായ കെ. ബിജു കോടതിയിൽ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചത്.

മനുഷ്യരായാൽ പിഴവുകൾ പറ്റും; പിന്തുണയുമായി മന്ത്രി ഷിബു ബേബി ജോൺ
അതേസമയം, വിഷയത്തിൽ ഉദ്യോഗസ്ഥന് പിന്തുണയുമായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ രംഗത്തെത്തി. മനുഷ്യരായാൽ പിഴവുകൾ സ്വാഭാവികമാണെന്നും ക്യാബിനറ്റ് (മന്ത്രിസഭ) ചേർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ കൂടി അറിവോടെയാണ് ഈ ഉത്തരവ് ഇറക്കിയത്.

നടപടിക്രമങ്ങൾ ഇനിയും വൈകരുതെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് പെട്ടെന്ന് ഉത്തരവ് നൽകിയപ്പോൾ സംഭവിച്ച പിഴവാണിത്. അത് ബോധ്യപ്പെട്ടപ്പോൾ തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് പ്രതിയുടെ കയ്യിൽ പ്രോസിക്യൂഷൻ ഉത്തരവ് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും മന്ത്രി ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.