കൊച്ചി: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ.
മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ റെജി ചെറിയാനു നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നൽകിയ മറുപടിയാണ് വിമർശനവിധേയമാകുന്നത്.
‘പരിശോധിച്ചു തീരുമാനിക്കാ’മെന്നു സബ്മിഷനു പ്രതികരണം പറഞ്ഞ മുഖ്യമന്ത്രി സീറ്റിൽ ഇരിക്കുന്നതിനിടെ, തൊട്ട് അടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.
ഔദ്യോഗികമായി മുഖ്യമന്ത്രി നൽകിയ മറുപടി ഇതാണ്: ‘മൂലം വള്ളംകളിക്കു മുൻവർഷങ്ങളിൽ അവധി നൽകിയിരുന്നില്ല. വിശേഷദിവസങ്ങളിൽ പ്രാദേശികമായി അവധി കലക്ടർമാർക്കു പരിഗണിക്കാവുന്നവയുടെ പട്ടികയിലും മൂലം വള്ളംകളിയില്ല. പൊതു അവധികളും പ്രാദേശിക അവധികളും പുതുതായി വേണ്ടെന്നാണു പൊതുവായി സ്വീകരിച്ചിരുന്ന നിലപാട്.
അതുകൊണ്ടും ഇത്തരത്തിൽ അവധികൾ അനുവദിച്ചിരുന്നില്ല. മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കും’. ഈ മറുപടി നൽകി ഇരുന്ന ശേഷമുള്ള കമന്റാണ് സഭയിലെ മൈക്ക് പിടിച്ചെടുത്തതും പുറത്തുവന്നതും.


വിഴിഞ്ഞത്തിന് ആഗോള കുതിപ്പ്; അദാനിയുമായി കൈകോർത്ത് ഷിപ്പിംഗ് ഭീമൻ എം.എസ്.സി ഗ്രൂപ്പ്, 13,000 കോടിയുടെ മെഗാ നിക്ഷേപം
എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം







