എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം

ADGP MR Ajith Kumar DGP promotion Kerala Police എം ആർ അജിത് കുമാർ ഡിജിപി ചിത്രം

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിച്ചെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിയമ വിദഗ്ധരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. ആലപ്പുഴയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിനും അജിത് കുമാറിനെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടാണുള്ളത്.

നിലവിലുള്ള കേസില്‍ തെളിവ് നശിപ്പിക്കലിന് അജിത് കുമാറിനെ പ്രതിയാക്കാമെങ്കിലും, രേഖകള്‍ തിരുത്തല്‍, വ്യാജ രേഖ ചമയ്ക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ കൂടുതല്‍ കൃത്യമായി ചുമത്താന്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ് നിയമപരമായി അനുയോജ്യമെന്നാണ് വിലയിരുത്തല്‍.

ADGP MR Ajith Kumar rescue operation case Kerala അജിത് കുമാർ കേസ് ചിത്രം
എഡിജിപി എം.ആർ. അജിത് കുമാർ – ഫയൽ ചിത്രം

കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിലും തീയതികളിലുമായതിനാലാണ് പുതിയ കേസിന് വഴിതുറക്കുന്നത്. കേസിന്റെ രേഖകള്‍ തിരുത്തിയതും, വ്യാജ രേഖകള്‍ നിര്‍മ്മിച്ചതും, അന്വേഷണ ഉദ്യോാഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും പേരൂര്‍ക്കട ഊളമ്പാറയിലുള്ള ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസില്‍ വെച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഈ ഓഫീസിലുള്ളതാണ്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലാകും കേസ് രജിസ്റ്റര്‍ ചെയ്യുക.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അജയ് ജൂവല്‍ കുര്യാക്കോസ്, എ.ഡി. തോമസ് എന്നിവരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് കോടതി ഉത്തരവുപ്രകാരം കേസ് എടുത്തത്. അന്വേഷണത്തില്‍ ഇടപെടാന്‍ എ.ഡി.ജി.പിക്ക് അധികാരമുണ്ടെങ്കിലും, പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേസ് എഴുതി തള്ളിപ്പിക്കാനുമാണ് അജിത് കുമാര്‍ അധികാരം ദുരുപയോഗം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളാണ് ഇതിന് പ്രധാന തെളിവ്.

രേഖകള്‍ തിരുത്തിയ സമയത്ത് താന്‍ വയനാട് ദുരന്തഭൂമിയിലായിരുന്നുവെന്ന അജിത് കുമാറിന്റെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. അദ്ദേഹം വയനാട്ടിലായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ ഓഫീസിലെ രണ്ട് എസ്.ഐമാരെ ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.

തന്റെ സസ്‌പെന്‍ഷനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാന്‍ അജിത് കുമാര്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍, നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനും കൂടുതല്‍ നടപടികളിലേക്ക് കടക്കാനുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.