ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും.
ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ. ഇതുകൂടി ലഭിച്ചാലേ, വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട്, പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട്.
സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പോലീസിനെ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്


പണം അയച്ചാൽ ലഹരി എത്തും; ലൊക്കേഷൻ പങ്കിട്ട് മയക്കുമരുന്ന് വിതരണം, ‘ഓപ്പറേഷൻ തൂഫാനിൽ’ അധ്യാപികയും കുടുങ്ങി.







