തിരുവനന്തപുരം: പോലീസിനെ അടിമുടി മാറ്റിയെഴുതാന്‍ പോകുന്ന തൂഫാന് ഭരണപരിഷ്കാരങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടു തന്നെ. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിലവിലുള്ള ഇന്‍സ്പെക്ടര്‍-എസ്.എച്ച്.ഓ സംവിധാനം പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ അടിയന്തര തീരുമാനം.
ഇതിന്റെ ഭാഗമായി വിവാദമായ പല മാറ്റങ്ങളും തിരുത്തിക്കൊണ്ട് പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ) സംവിധാനം സംസ്ഥാനത്ത് വീണ്ടും തിരിച്ചെത്തുകയാണ്. വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ ഈ പുതിയ ‘തൂഫാന്’ പരിഷ്കാരങ്ങള്‍ നിലവില്‍ വരും.
സംസ്ഥാനത്താകെ 210 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികകളാണ് ഇതിനായി പുതുതായി രൂപീകരിക്കുന്നത്. സ്റ്റേഷനുകളിലെ ദൈനംദിന ഭരണച്ചുമതലകളില്‍ നിന്നും ഫയല്‍ നോക്കലുകളില്‍ നിന്നും ഇന്‍സ്പെക്ടര്‍മാരെ പൂര്‍ണ്ണമായി ഒഴിവാക്കും. ഇതോടെ കൊലപാതകം, വന്‍ മോഷണങ്ങള്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. താഴേത്തട്ടിലുള്ള ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും വലിയൊരു കുതിച്ചുചാട്ടത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി തലപ്പത്തിരുന്ന ഉന്നതതല സമിതി സമര്‍പ്പിച്ച സമഗ്രമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്.
മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ എന്നിവ നേരിടാന്‍ നിലവിലെ സ്റ്റേഷന് സംവിധാനം അപര്യാപ്തമാണെന്ന് പോലീസ് മേധാവി രാവദ ആസാദ് ചന്ദ്രശേഖര്‍ ഐ.പി.എസ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണ പോലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ (എസ്.ഐ) വീണ്ടും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഓ) നിയമിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഇന്‍സ്പെക്ടര്‍മാരെ പിന്‍വലിക്കില്ല. ഉയര്‍ന്ന കുറ്റകൃത്യ നിരക്കുള്ളവ, സൈബര്‍ കേസുകള്‍ കൂടുതലുള്ളവ, വര്‍ഗ്ഗീയ ലഹള സാധ്യതയുള്ള പ്രദേശങ്ങള്‍, പ്രധാന നഗരങ്ങള്‍, തന്ത്രപ്രധാനമായ ക്രമസമാധാന പ്രശ്നങ്ങളുള്ളവ എന്നിങ്ങനെ പ്രത്യേകം കണ്ടെത്തിയ 63 പ്രധാന പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തന്നെ എസ്.എച്ച്.ഓമാരായി തുടരുന്ന ഒരു ‘ഹൈബ്രിഡ് മാതൃക’യും ഇതിനൊപ്പം നടപ്പിലാക്കുന്നുണ്ട്. ആധുനികവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഒരു ജനകീയ പോലീസ് സംവിധാനത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആഭ്യന്തരമന്ത്രിയുടെ ഈ നീക്കം വരുംദിവസങ്ങളില്‍ കേരള പോലീസിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നുറപ്പാണ്.
പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംവിധാനം തിരികെ വരുന്നു
2018-ല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളുടെയും പൂര്‍ണ്ണ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍, പുതിയ പരിഷ്കാരത്തിലൂടെ സാധാരണ പോലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ (എസ്.ഐ.) വീണ്ടും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഓ.) നിയമിക്കും. ഇതിനൊപ്പം പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ.) സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യും. സംസ്ഥാനത്താകെ 210 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികകള്‍ ഇതിനായി പുതുതായി രൂപീകരിക്കും. സ്റ്റേഷനുകളിലെ ദൈനംദിന ഭരണച്ചുമതലകളില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കുന്നതിലൂടെ, ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
പ്രത്യേക സ്റ്റേഷനുകളില്‍ ‘ഹൈബ്രിഡ് മാതൃക’
അതേസമയം, സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഇന്‍സ്പെക്ടര്‍മാരെ മാറ്റില്ല. ഉയര്‍ന്ന കുറ്റകൃത്യ നിരക്കുള്ളവ, സൈബര്‍ കേസുകളുടെ സങ്കീര്‍ണ്ണതയുള്ള പ്രദേശങ്ങള്‍, വര്‍ഗ്ഗീയ ലഹള സാധ്യതയുള്ള സ്ഥലങ്ങള്‍, പ്രധാന നഗരങ്ങള്‍, തന്ത്രപ്രധാനമായ ക്രമസമാധാന പ്രശ്നങ്ങളുള്ളവ എന്നിങ്ങനെ പ്രത്യേകം കണ്ടെത്തിയ 63 പ്രധാന പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തന്നെ എസ്.എച്ച്.ഓ.മാരായി തുടരും. ഈ പ്രത്യേക ‘ഹൈബ്രിഡ് മാതൃക’ വഴി പ്രധാന സ്റ്റേഷനുകളിലെ സുരക്ഷാ മേല്‍നോട്ടം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും.
അധിക തസ്തികകളുടെ പുനര്‍വിന്യാസം
പുതിയ ക്രമീകരണത്തിലൂടെ ലഭ്യമാകുന്ന അധികമുള്ള 206 ഇന്‍സ്പെക്ടര്‍ തസ്തികകളെ സംസ്ഥാനത്തെ വിവിധ സ്പെഷ്യലൈസ്ഡ് വിങ്ങുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് തീരുമാനം. ഇതിലൂടെ വകുപ്പിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുകയുമില്ല. പുതിയ തീരുമാനപ്രകാരം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സൈബര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ആകെ ആറ് ഇന്‍സ്പെക്ടര്‍മാരെ വീതം വിന്യസിക്കും. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ജില്ലാ ക്രൈം ബ്രാഞ്ചുകള്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ എന്നിവടങ്ങളിലേക്ക് 20 പേരെ വീതവും നാര്‍ക്കോട്ടിക് സെല്ലുകളിലേക്കും പോക്സോ ടീമുകളിലേക്കുമായി 40 പേരെയും നിയമിക്കും.
കൂടാതെ ആന്റി ടെററിസ്റ്റ് സ്ക്വാഡിലേക്ക് ആറ് പേരെയും, സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലേക്ക് 15 പേരെയും, ഇക്കണോമിക് ഒഫന്‍സസ് വിങ്ങിലേക്ക് 25 പേരെയും നിയോഗിക്കാന്‍ ശുപാര്‍ശയുണ്ട്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് 32 പേരെയും, ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് 20 പേരെയും, സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ്, കോഴിക്കോട് സിറ്റി ട്രാഫിക് എന്നിവടങ്ങളിലേക്ക് ഓരോരുത്തരെ വീതവും വിന്യസിക്കുന്നതാണ്.
59 സ്റ്റേഷനുകളില്‍ എസ്.ഐ. തസ്തികകള്‍ പുനഃസ്ഥാപിക്കും
നേരത്തെ ഗ്രേഡ് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ ഇല്ലാതിരുന്ന സംസ്ഥാനത്തെ 59 പോലീസ് സ്റ്റേഷനുകളില്‍ പുതിയ മാറ്റത്തോടെ എസ്.ഐ. തസ്തികകള്‍ പുനഃസ്ഥാപിക്കും. തിരുവനന്തപുരം സിറ്റിയിലെ മണ്ണന്തല, റൂറലിലെ പൊന്മുടി, നെയ്യാര്‍ഡാം, കോട്ടയത്തെ ഈരാറ്റുപേട്ട, മലപ്പുറത്തെ കരിപ്പൂര്‍ എയര്‍പോര്‍ട്ട്, കാസര്‍കോട്ടെ ചീമേനി ഉള്‍പ്പെടെയുള്ള 59 സ്റ്റേഷനുകളിലെ കടുത്ത പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. വിജിലന്‍സില്‍ നിന്ന് തിരികെ എത്തിക്കുന്ന 40 തസ്തികകളും ക്രൈം ബ്രാഞ്ച്, ഇക്കണോമിക് ഒഫന്‍സസ് വിങ് എന്നിവടങ്ങളില്‍ നിന്നുള്ള പുനര്‍വിന്യാസവും വഴിയാണ് ഇതിനാവശ്യമായ തസ്തികകള്‍ കണ്ടെത്തുക.
മികച്ച മേല്‍നോട്ടവും മാനസിക സമ്മര്‍ദ്ദ കുറവും
പുതിയ സര്‍ക്കിള്‍ സംവിധാനം വരുന്നതോടെ പോലീസ് സ്റ്റേഷനുകള്‍ക്ക് മേല്‍ കൃത്യമായ മേല്‍നോട്ടവും ഗുണനിലവാര പരിശോധനയും ഉറപ്പാക്കാന്‍ സി.ഐ.മാര്‍ക്ക് സാധിക്കും. നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന യുവ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിചയസമ്പന്നരായ സി.ഐ.മാരുടെ കീഴില്‍ മികച്ച ഫീല്‍ഡ് പരിചയവും നേതൃപാടവവും വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പെട്ടെന്ന് പരിഹാരം കണ്ടെത്താനും ഇത് വഴിയൊരുക്കും. അമിത ജോലിഭാരം കുറയുന്നതോടെ പോലീസ് ഉദ്യോഗസ്ഥരിലെ മാനസിക സമ്മര്‍ദ്ദത്തിന് വലിയ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടു മാസത്തെ ഒരുക്കങ്ങളും പ്രത്യേക പരിശീലനവും
ഈ വലിയ ഭരണപരമായ മാറ്റങ്ങള്‍ സുഗമമാക്കുന്നതിനായി രണ്ടു മാസത്തെ ഒരുക്കങ്ങള്‍ക്കായി സമയം അനുവദിച്ചിട്ടുണ്ട്. എസ്.എച്ച്.ഓ.മാരായി ചുമതലയേല്‍ക്കുന്ന സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് രണ്ടാഴ്ചത്തെ പ്രത്യേക റിഫ്രഷര്‍ പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്ക് സ്റ്റേഷനിലെത്തുന്ന ഉദ്യോഗസ്ഥരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി എസ്.എച്ച്.ഓ.മാര്‍ക്ക് പ്രത്യേക ഐഡന്റിഫിക്കേഷന്‍ ബാഡ്ജുകള്‍ നല്‍കാനും ശുപാര്‍ശയുണ്ട്. ക്രമസമാധാനം, കുറ്റ അന്വേഷണം, പ്രൊസിക്യൂഷന് എന്നിവയ്ക്കായി സ്റ്റേഷനുകളില്‍ പ്രത്യേകം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തും. ആധുനികവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഒരു ജനകീയ പോലീസ് സംവിധാനത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആഭ്യന്തരമന്ത്രിയുടെ ഈ സാരഥ്യം വരുംദിവസങ്ങളില്‍ കേരള പോലീസിന്റെ മുഖച്ഛായ തന്നെ പൂര്‍ണ്ണമായി മാറ്റിയെഴുതും.


പ്ലസ്ടുവിന് ശേഷം ലൈസൻസിനൊപ്പം യന്ത്രപരിശീലനം; പുതിയ ഗതാഗത നയവുമായി മന്ത്രി
“ഗോമൂത്ര വിദഗ്ധൻ” പ്രയോഗം ; പ്രിയങ്ക ഗാന്ധിയ്ക്ക് എതിരെ ആളിക്കത്തി രാജീവ് ചന്ദ്രശേഖറും; ഐഐടി മദ്രാസ് ഡയറക്ടർ കാമകോട്ടിക്കെതിരായ പരാമർശത്തിൽ 215 അക്കാദമിക് വിദഗ്ധരും രംഗത്ത്!







