മന്ത്രി സമ്മാനിച്ച സൈക്കിൾ; രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷന്റെ മുഖത്ത് ചിരി വിരിഞ്ഞു

ചിന്നക്കനാൽ: അതൊരു തിങ്കളാഴ്ചയായിരുന്നു. കനത്തമഴയും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം. സ്‌കൂളിൽ പോകാനായി കുട ചൂടി അമ്മ മാരിക്കും സഹോദരി രക്ഷണയ്ക്കും ഒപ്പം സിങ്കുകണ്ടം-സൂര്യനെല്ലി റോഡിലേക്ക് നടന്നെത്തിയപ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ആനക്കലിയിൽ രക്ഷന് അമ്മയെ നഷ്ടപ്പെട്ടു. മരണമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷൻ രക്ഷപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്ഷന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. ആനയുടെ ആക്രമണത്തിന് 18 ദിവസങ്ങൾക്ക് ശേഷം രക്ഷന്റെ ചുണ്ടിൽ ആദ്യമായി ഒരുപുഞ്ചിരി വിടർന്നു. തന്നെ സമ്മാനവുമായി ആശ്വസിപ്പിക്കാനെത്തിയ മന്ത്രി ഷിബു ബേബിജോണിനെ കണ്ടപ്പോഴായിരുന്നു ആ ചിരി വിടർന്നത്.

ചിന്നക്കനാൽ ലോക്ക്ഹാർട്ട് എസ്‌റ്റേറ്റിൽ പുതുക്കാട് ഡിവിഷനിൽ മാരിയുടെ സഹോദരി മുനിയമ്മയുടെയും ഭർത്താവ് മുനിയാണ്ടിയുടെയും സംരക്ഷണത്തിലാണ് കുട്ടികൾ കഴിയുന്നത്. ചിന്നക്കനാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് രക്ഷൻ. രക്ഷിണ ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമാണ് .

കട്ടിലിൽ ഇരിക്കുകയായിരുന്ന രക്ഷന് അടുത്തെത്തി മന്ത്രി കുശലം ചോദിച്ചു. സൈക്കിൾ ഉണ്ടോ എന്നായി പിന്നീട് മന്ത്രിയുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നുണ്ടെന്ന് മന്ത്രി. അപ്പോൾ രക്ഷന്റെ മുഖത്ത് ചെറുചിരി പടർന്നു .

രക്ഷണ ക്ലാസിൽ ഒന്നാമതാണെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ, പഠിച്ച് ആരാകണമെന്നാണ് ആഗ്രഹമെന്ന് മന്ത്രിയുടെ ചോദ്യം. ഡോക്ടറാകണമെന്ന് രക്ഷണ. എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്. പഠനത്തിന് കിട്ടിയ അംഗീകാരങ്ങളുടെ ചിത്രങ്ങളും രക്ഷണ മന്ത്രി മാമനെ കാണിച്ചു കൊടുത്തു .

അതിനു ശേഷം വീടിന് പുറത്തിറങ്ങി പുതിയ സൈക്കിളുകൾ കണ്ടപ്പോൾ രണ്ടുപേരും ഡബിൾ ഹാപ്പി. ആളൊഴിഞ്ഞപ്പോൾ റോഡിലൂടെ കൂട്ടുകാർക്കൊപ്പം സൈക്കിൾ ഉരുട്ടി നടന്ന രക്ഷണയോട് രഹസ്യമായി ചോദിച്ചു, എന്താ കയറി ഇരുന്ന് ചവിട്ടാത്തതെന്ന്. അതിന് ചവിട്ടാൻ അറിയണ്ടേ എന്ന് കുസൃതി കലർന്ന മറുപടിയും , ഒപ്പം വൈകാതെ തന്നെ പഠിച്ചിരിക്കും എന്ന ഉറപ്പും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.