‘അടുത്ത 3–4 പതിറ്റാണ്ട് നിർണായകം’; യുവാക്കളുടെ തീരുമാനങ്ങളാകും വികസിത ഭാരതത്തിന്റെ ഭാവി നിർണയിക്കുകയെന്ന് മോദി ; IIT ഡൽഹി ബിരുദദാനത്തിൽ സെമികണ്ടക്ടർ മുതൽ സ്വയംപര്യാപ്ത ഇന്ത്യ വരെ പ്രധാനമന്ത്രിയുടെ ആവേശം ഉണർത്തുന്ന വാക്കുകൾ!

ഐഐടി ഡൽഹിയുടെ ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവിൽ യുവതലമുറ എടുക്കുന്ന തീരുമാനങ്ങളായിരിക്കും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ സ്വാധീനിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വരും വർഷങ്ങളിൽ വിദ്യാർഥികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളും അവർ നടത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്ന് മോദി പറഞ്ഞു.
രാജ്യത്തിന് എന്ത് പ്രയോജനം ലഭിക്കും എന്നത് പരിഗണിച്ചായിരിക്കണം ഓരോ തീരുമാനവും എടുക്കേണ്ടതെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നിർദേശിച്ചു. ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് പതിറ്റാണ്ടുകളിൽ ലോകത്ത് എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. അതിനാൽ നിരന്തരമായ പഠനവും ജിജ്ഞാസയും നിലനിർത്തേണ്ടത് അനിവാര്യമാണ്. പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും തുറന്ന മനസ്സോടെ സമീപിക്കുന്നവർക്ക് പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് മുന്നേറുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളെക്കുറിച്ചും രാജ്യത്തെ യുവാക്കൾക്കായി തുറന്നുവരുന്ന പുതിയ അവസരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
രാജ്യത്തെ ആദ്യ സെമികണ്ടക്ടർ യൂണിറ്റിൽ ഉത്പാദനം ആരംഭിച്ചുവെന്നും മോദി പറഞ്ഞു. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ തന്നെ നിർമിക്കുന്ന സാഹചര്യം വരുമെന്നും, രാജ്യത്തെ യുവാക്കളുടെ കഴിവുകൾ അതിന് നിർണായകമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.