വീണ്ടുമൊരു പ്രകൃതിദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട്. അത് വെറുമൊരു സ്വാഭാവിക ഉരുള്‍പൊട്ടലായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ബോസ്. ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് പോകുന്ന കള്ളാടി മീനാക്ഷിപുരത്തുണ്ടായ സംഭവം കൃത്യമായി വിശകലനം ചെയ്താല്‍ ഇതിന് പിന്നിലെയുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അറിയാം. വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കള്ളാടി ഭാഗത്തുനിന്ന് ഖനനം ചെയ്‌തെടുത്ത മണ്ണും ചെളിയും വലിയ തോതില്‍ പുഴയോരത്താണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയില്‍ ഈ മണ്‍കൂനയുടെ അടിഭാഗത്തേക്ക് വെള്ളം ഇറങ്ങുകയും അതിന്റെ അടിത്തറ പൂര്‍ണ്ണമായി ദുര്‍ബലമാവുകയും ചെയ്തു. ഇതോടെ കൂട്ടിയിട്ടിരുന്ന മണ്ണെല്ലാം ഒന്നിച്ച് മീനാക്ഷിപുരം പുഴയിലേക്ക് ഒലിച്ചിറങ്ങി പാലം മൂടപ്പെടുകയായിരുന്നു. ഇത് പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമല്ല, മറിച്ച് ശാസ്ത്രീയമല്ലാത്ത മണ്ണ് സംരക്ഷണ രീതികള്‍ കൊണ്ട് സംഭവിച്ച വലിയൊരു മണ്ണിടിച്ചില്‍ തന്നെയാണ്.
വയനാട്ടുകാര്‍ക്ക് മുന്നൂറോ നാനൂറോ മില്ലിമീറ്റര്‍ മഴ പെയ്യുന്നത് ഒരു പുതിയ കാര്യമല്ലെങ്കിലും, കഴിഞ്ഞ ദിവസം പെയ്ത ഇരുന്നൂറിലധികം മില്ലിമീറ്റര്‍ മഴയെ ജനങ്ങള്‍ അത്ര ഗൗരവമായി എടുത്തില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സമീപകാലത്തായി കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് അതിശക്തമായി പെയ്യുന്ന മഴ ഭൂമിയുടെ ഘടനയെത്തന്നെ മാറ്റുന്നുണ്ട്. വയനാട് പീഠഭൂമിയില്‍ ഒട്ടകത്തിന്റെ തലയുടെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന കാമല്‍ ഹില്‍സ് അഥവാ ഒട്ടകക്കുന്നുകളുടെ പ്രദേശം ഭൂമിശാസ്ത്രപരമായി അതീവ ദുര്‍ബലമായ ഒന്നാണ്.
തോട്ടവിളകള്‍ക്കായി ഈ ചരിവ് പ്രദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങളും വിനോദസഞ്ചാരത്തിന്റെ ഭാഗമായി അവിടെ നടക്കുന്ന അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളും ഈ മലനിരകളുടെ സ്വാഭാവിക ശേഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സുനാമിയും വരള്‍ച്ചയും ഓഖിയും പ്രളയങ്ങളുമെല്ലാം മാറിമാറി വന്നിട്ടും ഒരു ദുരന്തത്തെ നേരിടുന്നതില്‍ മലയാളി ഇപ്പോഴും പൂര്‍ണ്ണമായി സജ്ജമല്ലെന്നത് നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ദുരന്തത്തിന് മുന്‍പുള്ള തയ്യാറെടുപ്പുകളില്‍ നമ്മുടെ സംവിധാനങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു. ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാല്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഓടിയെത്തി മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നത് ശരിതന്നെയാണ്. എന്നാല്‍ അതിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നാം ഇപ്പോഴും വളരെ പിന്നിലാണ്. കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളും നിലവിലുണ്ടെങ്കിലും അവ പലപ്പോഴും കടലാസുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകളും പ്രകൃതിയോട് ഇണങ്ങിയുള്ള വികസനവും ജനങ്ങളുടെ കൃത്യമായ ജാഗ്രതയും മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി എന്നും അദ്ദേഹം പറയുന്നു.


വിഐപി ബോക്സിനെ ഇളക്കി മറിച്ച് ലാലേട്ടന്. ലോകകപ്പ് സെമിഫൈനല്‍ തീപാറും പോരാട്ടം കാണാന്‍ അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ താരരാജാവ് ലാലേട്ടന് !







