അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര്‍ ഫ്‌ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന്‍ ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !

കൊച്ചി: അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന കള്ളനും പോലീസും കളി പെരുമ്പാവൂരില്‍ നേരിട്ട് കണ്ടു! പോലീസിനെ കബളിപ്പിക്കാന്‍ ആയുഷും അനഘയും എന്ന ദമ്പതികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. പോലീസ് ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ടുമുന്നിലെ ഫ്ളാറ്റ് തന്നെ ഇവര്‍ വാടകയ്ക്ക് എടുത്തത് തങ്ങളെ ഒരിക്കലും തിരിച്ചറിയില്ലെന്നും പിടിയിലാകില്ലെന്നുമുളള അമിത ആത്മവിശ്വാസത്തിലായിരുന്നു. പോലീസിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ ഡാന്‍സാഫ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദമ്പതികള്‍ ഒളിപ്പിച്ച കള്ളം ഉദ്യോഗസ്ഥന്റെ കണ്ണില്‍ ഉടക്കിയതോടെ 18 കോടിയുടെ അന്താരാഷ്ട്ര ലഹരികച്ചവടത്തിന് അന്ത്യം കുറിക്കുകയായിരുന്നു.

ഫ്ളാറ്റിലേക്ക് വന്നുപോകുന്നവരുടെ രീതി അത്ര പന്തിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നേതൃത്വം നല്‍കുന്ന ഓപ്പറേഷന്‍ തൂഫാന്‍ വാരിയേഴ്‌സ് തിരിച്ചറിഞ്ഞതോടെയാണ് കളി മാറിയത്. കാര്യങ്ങള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡാന്‍സാഫ് സംഘം വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസിലെ ത്രിമൂര്‍ത്തികള്‍ നേരിട്ട് കളത്തിലിറങ്ങി. ദമ്പതികളുടെ ഫ്‌ളാറ്റില്‍ നിരീക്ഷണം ശക്തമാക്കി. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ കണ്ണുകളും ഇവര്‍ക്ക് പിന്നാലെ കൂടി. പോലീസ് ഉദ്യോഗസ്ഥന്റെ ഫ്ളാറ്റിന് തൊട്ടുമുന്നില്‍ സുരക്ഷിതമായി താമസിച്ചിരുന്ന ദമ്പതികളെ പോലീസിലെ ‘ത്രിമൂര്‍ത്തി’കള്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവരെ പോലീസിന്റെ ലഹരി വിരുദ്ധ സംഘമായ ഡാന്‍സാഫ് പൂട്ടുകയായിരുന്നു.

ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഡാന്‍സാഫ് സംഘം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ 1.25 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ഇതോടെ ആയുഷ് അകത്തായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അന്വേഷണം പെരുമ്പാവൂര്‍ തെക്കുംഭാഗം കുന്നുവഴിയിലെ ഫ്ളാറ്റിലേക്കായി. അവിടെ നടത്തിയ റെയ്ഡില്‍ 16.50 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ആകെ 18 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിയാണ് പോലീസിന്റെ ഈ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ പിടിച്ചെടുത്തത്. ഭാര്യ അനഘയെയും പോലീസ് പിടികൂടി. ഭര്‍ത്താവും ഭാര്യയും ചേര്‍ന്നായിരുന്നു കച്ചവടം.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കടത്തിയതാണ് ഈ ‘ഹൈബ്രിഡ്’ കഞ്ചാവെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. വെറുമൊരു കഞ്ചാവല്ല, മറിച്ച് അതീവ ലഹരി നല്‍കുന്ന മുന്തിയ ഇനം കഞ്ചാവാണിത്. ഈ ദമ്പതികള്‍ വെറും ചില്ലറക്കാരായ കച്ചവടക്കാരല്ല. വമ്പന്‍ ലഹരി സിന്‍ഡിക്കറ്റിന്റെ കണ്ണികളാണിവര്‍. ഇടനിലക്കാരായി നിന്ന് മൊത്തവിതരണം നടത്തുന്ന ഇവര്‍ക്ക് താഴെ വലിയൊരു ശൃംഖല തന്നെയുണ്ട്. ലഹരി മരുന്ന് കടത്ത്, വിതരണം, ചെറുകിട വില്‍പ്പന എന്നിങ്ങനെ നീളുന്ന വലിയൊരു ശൃംഖലയിലെ പ്രധാന കണ്ണികളാണ് ദമ്പതികള്‍ എന്ന് പോലീസ് പറയുന്നു. ഈ ശൃംഖലയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ബുദ്ധിപൂര്‍വ്വം കഞ്ചാവ് ഗോഡൗണ്‍ ഒരുക്കിയത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഇതിന് കാരണം.

കബളിപ്പിച്ച് പണമുണ്ടാക്കാന്‍ നോക്കിയവര്‍ക്ക് ഒടുവില്‍ ലഭിച്ചത് അഴിക്കുള്ളിലെ ജീവിതവും. അയല്‍ ഫ്‌ളാറ്റിലെത്തുന്നവര്‍ അത്ര പന്തിയുള്ളവരല്ലെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. എന്തായാലും പോലീസിന്റെ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് നടത്തിയ ഈ ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരി മാഫിയകള്‍ക്ക് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്: പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ നോക്കിയാല്‍ പണി വരും, അതും കൃത്യമായി തന്നെ.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.