എറണാകുളത്ത് ‘കത്തി’ കയറി മുഖ്യമന്ത്രി സതീശന്‍; വിശ്വസ്തന്റെ കുപ്പായമിട്ട പ്രമുഖനെ വെട്ടി നിരത്തുന്നു; എറണാകുളത്തെ പ്രധാനിയെ തന്റെ പക്ഷത്ത് നിന്നും നുള്ളി എറിയാന്‍ വിഡിഎസ്

കൊച്ചി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പത്തിന് തിരികൊളുത്തി പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ക്യാമ്പിലെ ഏറ്റവും വിശ്വസ്തനും എറണാകുളത്തെ കോണ്‍ഗ്രസിലെ ഒരു അതിശക്തനായ നേതാവിനെ മുഖ്യമന്ത്രി തന്റെ താവളത്തില്‍ നിന്നും പുകച്ചു പുറത്തുചാടിക്കാന്‍ ഒരുങ്ങുന്നതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. ഈ പ്രമുഖ നേതാവിനെ ഭരണപരമായതും പാര്‍ട്ടിപരവുമായ സകല കാര്യങ്ങളില്‍ നിന്നും ഇനിമുതല്‍ അകറ്റി നിര്‍ത്താനാണ് വി.ഡി. സതീശന്റെ നീക്കം. ഫലത്തില്‍, തന്റെ നിഴലായി നടന്നിരുന്ന ഒരു വന്‍മരത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണത്തിലും കുടുതല്‍ പിടിമുറുക്കുകയാണ് വിഡിഎസ്. സംശയ നിഴലിലുള്ള ആരേയും ചേര്‍ത്തു നിര്‍ത്തില്ലെന്ന സന്ദേശമാണ് വിഡിഎസ് ഇതിലൂടെ നല്‍കുന്നത്. ഈ നടപടിയിലൂടെ താന്‍ തന്നെയാണ് അനിഷേധ്യനായ മുഖ്യമന്ത്രിയെന്ന് തെളിയിക്കുകയാണ് സതീശന്‍.

വളരെ നാളുകളായി ഇരുവരും തമ്മില്‍ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ പരസ്യമായ നുള്ളി എറിയലിലേക്ക് നീങ്ങുന്നത്. ഹൈക്കോടതിയിലെ നിര്‍ണ്ണായകമായ ചില സര്‍ക്കാര്‍ അഭിഭാഷക നിയമനങ്ങളുമായി ബന്ധപ്പെട്ട് അണിയറയില്‍ നടന്ന വലിയ തോതിലുള്ള കള്ളക്കളികളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് എന്നാണ് വിവരം. പാര്‍ട്ടിക്കും ഗ്രൂപ്പിനും വേണ്ടി നില്‍ക്കുന്നു എന്ന് വരുത്തിത്തീര്‍ത്ത്, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനും പലതും നിയന്ത്രിക്കാനും ഈ നേതാവ് ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയതായി സതീശന്‍ ക്യാമ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വസ്തന്റെ കുപ്പായമിട്ട് കൂടെ നടന്ന് തന്റെ ഭരണത്തിന് തന്നെ കുഴിതോണ്ടുകയായിരുന്നു ഇയാളെന്ന് വൈകിയാണെങ്കിലും മുഖ്യമന്ത്രി ബോധ്യപ്പെടുകയായിരുന്നു.

തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കും അധികാരക്കയറ്റത്തിനും എറണാകുളം അച്ചുതണ്ട് ശക്തമാക്കിയ മുഖ്യമന്ത്രി സതീശന്, ഈ പുതിയ നീക്കം ഒരു വലിയ ആഭ്യന്തര പ്രതിസന്ധിയാണെങ്കിലും ഇനി ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം. ഗ്രൂപ്പ് മാനേജര്‍ ചമഞ്ഞ് ഈ നേതാവ് നടത്തിയ പല ഇടപാടുകളും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയിലേക്ക് വളര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ്, വച്ചുപൊറുപ്പിച്ചാല്‍ ഭരണത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്ന വിലയിരുത്തലില്‍ നേതാവിനെ ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന’ രീതിയില്‍ നുള്ളിയെറിയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.

അധികാരത്തിന്റെ കസേരയില്‍ ഇരുന്ന് ഇനി മുതല്‍ അതീവ ജാഗ്രതയോടെയും കരുതലോടെയും മാത്രമേ മുന്നോട്ട് പോകൂ എന്ന കൃത്യമായ സന്ദേശമാണ് ഈ വെട്ടിനിരത്തലിലൂടെ സ്വന്തം ക്യാമ്പിന് മുഖ്യമന്ത്രി നല്‍കുന്നത്. കൂടെ നില്‍ക്കുന്നവര്‍ ആരെല്ലാം, പിന്നില്‍ നിന്ന് കുത്തുന്നവര്‍ ആരെല്ലാം എന്ന് വ്യക്തമായി തിരിച്ചറിഞ്ഞുള്ള ഒരു ‘ക്ലീന്‍ അപ്പ്’ ഓപ്പറേഷനാണ് ഇപ്പോള്‍ എറണാകുളം കോണ്‍ഗ്രസിലും ഭരണകേന്ദ്രങ്ങളിലും നടക്കുന്നത്. വിവാദത്തിലേക്ക് തന്നെ എത്തിക്കും വിധം പ്രവര്‍ത്തിക്കുന്നവര്‍ എത്ര അടുപ്പക്കാരായാലും അംഗീകരിക്കില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി ഇതിലൂടെ നല്‍കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.