അയോധ്യക്ക് പിന്നാലെ മധ്യപ്രദേശിലെ ബാഗലാമുഖി ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കൂടുതൽ ക്ഷേത്രങ്ങളിലേക്ക് വ്യാപിക്കുന്നു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിന് പിന്നാലെ, മധ്യപ്രദേശിലെ പ്രശസ്തമായ മാ ബാഗലാമുഖി ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി ഉയർന്നു.

​ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന സംഭാവനപ്പണം സ്വകാര്യ വ്യക്തികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായാണ് ബാഗലാമുഖി ക്ഷേത്രത്തിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന പണത്തിന്റെ കണക്കുകളിലും വലിയ രീതിയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റ് അടിയന്തര നടപടി സ്വീകരിക്കുകയും, സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.

ഒരാഴ്ചയ്ക്കകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സമാനമായ സാമ്പത്തിക ആരോപണങ്ങൾ ഉയരുകയും ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

​അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ അനുകൽ മിശ്ര, കരുണേഷ് പാണ്ഡെ, ലവ്കുഷ് മിശ്ര എന്നീ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഓൺലൈൻ വഴി സംഭാവനകൾ സ്വീകരിക്കുന്ന നടപടിയിലേക്ക് ട്രസ്റ്റ് കടക്കുന്നത് വരെ, ട്രസ്റ്റിന്റെ പേരിലുള്ള വ്യാജ രസീത് ബുക്കുകൾ ഉപയോഗിച്ച് പ്രതികൾ വ്യാപകമായി പണം പിരിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികളിൽ നിന്ന് ഇത്തരം വ്യാജ രസീത് ബുക്കുകൾ അന്വേഷണ സംഘം കണ്ടെടുക്കുകയും ചെയ്തു
.ഈ തട്ടിപ്പിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
​ഇതിനിടെ, സംഭാവന തട്ടിപ്പിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിരെ കടുത്ത വിമർശനവുമായി രാമക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തി. കാണിക്ക എണ്ണുന്നതിനായി ബാങ്കാണ് ജീവനക്കാരെ നിയോഗിച്ചതെന്നും, എന്നാൽ ആവശ്യമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും ചമ്പത്ത് റായ് കുറ്റപ്പെടുത്തി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.