ഡാലസ് : അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ ത്രില്ലർ പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിൽ ആദ്യം പിന്നിലായിരുന്ന അർജന്റീന, അവസാന നിമിഷങ്ങളിൽ മികച്ച കളി പുറത്തെടുത്താണ് ഈ ആവേശ വിജയം സ്വന്തമാക്കിയത്. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ഈ ഐതിഹാസിക വിജയത്തിന്റെ ആവേശം അടങ്ങും മുൻപാണ് സ്റ്റേഡിയം ടണലിൽ ഇരു ടീമുകളിലെയും പരിശീലകർ തമ്മിൽ വാക്കുതർക്കം അരങ്ങേറിയ ദൃശ്യങ്ങൾ പുറത്തുവരുന്നത് .
മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടായിരുന്ന ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസ്സൻ, അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ മുഖത്തുനോക്കി കടുത്ത ഭാഷയിൽ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ കളി ജയിച്ച ആത്മവിശ്വാസത്തിൽ, ഈജിപ്ഷ്യൻ പരിശീലകന്റെ കടുത്ത രോഷപ്രകടനങ്ങളോട് യാതൊരു രീതിയിലും പ്രതികരിക്കാൻ സ്കലോണി തയ്യാറായില്ല. അദ്ദേഹത്തെ പൂർണ്ണമായി അവഗണിച്ച്, തികച്ചും ശാന്തനായി പുഞ്ചിരിയോടെ സ്കലോണി ഡ്രെസ്സിങ് റൂമിലേക്ക് നടന്നുപോവുകയായിരുന്നു. സ്കലോണിയുടെ ഈ പക്വതയാർന്ന പെരുമാറ്റത്തെ സോഷ്യൽ മീഡിയയിൽ അർജന്റീന ആരാധകർ വലിയ രീതിയിൽ പ്രശംസിക്കുന്നുണ്ട്.
അതേസമയം, ഈ മത്സരത്തിലെ അമ്പയറിങ് അങ്ങേയറ്റം പക്ഷപാതപരമായിരുന്നുവെന്നും ലോകകപ്പ് ടൂർണമെന്റ് അർജന്റീനയ്ക്ക് വേണ്ടി മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് ഈജിപ്ത് കോച്ച് ഹൊസാം ഹസ്സൻ മത്സരശേഷം ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഈജിപ്ത് താരം മുസ്തഫ സിക്കോ നേടിയ സുപ്രധാന ഗോൾ വാർ പരിശോധനയിലൂടെ റഫറി നിഷേധിച്ചതും, അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലായെ ഫൗൾ ചെയ്തിട്ടും പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് ഈജിപ്തിനെ ചൊടിപ്പിച്ചത്.
മെസ്സിയുടെ മാന്ത്രികതയോ സ്പാനിഷ് കരുത്തോ? ലോകകിരീടത്തിനായുള്ള നിർണായക പോരാട്ടം ; എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്
നിലവിലെ വിവരങ്ങൾ അനുസരിച്ച്, മത്സരത്തിലെ വിവാദപരമായ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ. മത്സരത്തിൽ പക്ഷപാതപരമായ നിലപാടുകൾ സ്വീകരിച്ച റഫറിമാരെ പാനലിൽ നിന്നും നീക്കം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ ഈ വിവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് നിലവിൽ അർജന്റീന ക്യാമ്പ്.


പകരക്കാരനായി ഇറങ്ങി ഗോളടിച്ച് മിഖേൽ മെറീനോ, ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)







