ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്.
നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി രൂപ, അങ്കമാലിയിൽ 9.28 കോടി രൂപ എന്നിങ്ങനെ ചെലവഴിച്ചു.
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി എല്ലാ സ്റ്റേഷനുകളിലും പുതിയ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഡിജിറ്റൽ വിവരസൗകര്യങ്ങൾ, വിപുലീകരിച്ച പ്ലാറ്റ്ഫോമുകൾ, മെച്ചപ്പെട്ട പ്രവേശന കവാടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാനായി റാംപുകൾ, ടാക്ടൈൽ പാതകൾ, പ്രത്യേക ശുചിമുറികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഓരോ സ്റ്റേഷന്റെയും രൂപകൽപനയിൽ അതത് പ്രദേശങ്ങളുടെ വാസ്തുശൈലിക്കും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി സൗരോർജ ഉപയോഗം ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
രാജ്യത്താകെ 1,300ലധികം റെയിൽവേ സ്റ്റേഷനുകളെ ഘട്ടംഘട്ടമായി നവീകരിക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ ഈ ആറ് സ്റ്റേഷനുകളും നവീകരിച്ചത്. സംസ്ഥാനത്ത് ആകെ 35 റെയിൽവേ സ്റ്റേഷനുകളാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ഈ സ്റ്റേഷനുകൾ നവീകരണത്തിന് ശേഷം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും ആധുനികവുമായ യാത്രാനുഭവം നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.


മംഗളം അസി. എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു
വിഴിഞ്ഞം ഓഹരി വിൽപന; അനുമതി തേടി അദാനി സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി







