ഗഡ്കരിയിൽ നിന്ന് അണ്ണാ ഹസാരെയിലേക്കും, ഇന്ന് അഭിജീത് ദീപ്കെയിലേക്കും: ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയരുന്ന പുതിയ ശബ്ദം: ആപ്പ് പോലെ സിജെപിയും ഇജെപിയും, ഈ കണക്കിലുണ്ട് ആ കാര്യങ്ങള്‍

ഇവിടുത്തെ കാൽക്കാശിന്റെ കക്ഷിരാഷ്ട്രീയമല്ല ഇത്. ഹൈടെക്കിലൂടെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന, കോടികൾ കൊണ്ട് കളിക്കുന്ന സമ്പന്നമായ ഡൽഹി. കമ്മീഷണർ സിനിമയിൽ മോഹൻ തോമസ് എന്ന വില്ലൻ പറഞ്ഞ ഒരു ഡയലോഗിന് നായകനോളം തന്നെ കയ്യടി കിട്ടിയത് മലയാള സിനിമ പ്രേക്ഷകർ മറന്നിട്ടില്ല. ഇന്ന് രാജ്യത്തെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ യുവാക്കളുടെ പാറ്റകളുടെ സമരത്തിന് ഒരു വശത്ത് വലിയ കയ്യടിയും മറുവശത്ത് വിമര്‍ശനവും ലഭിക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് ഭരണസിരാകേന്ദ്രത്തിലേയ്ക്ക് തന്നെയാണ്.

ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സമരമാണ് കഴിഞ്ഞ ഒരുമാസത്തോളമായി നടന്നത്. ഒടുവില്‍ അത് ഇന്നത്തെ രീതിയില്‍ ശക്തിപ്രാപിച്ച് കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ചു. ജന്തര്‍മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ പേരില്‍ സംഘടിച്ച പ്രതിഷേധാഗ്നി 2011-ലെ അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെയാണ് ഓര്‍മിപ്പിക്കുന്നത്. രണ്ട് സമരങ്ങളിലും പൊതുവായ ഒരു കാര്യമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും യുവാക്കളും അങ്ങനെ മധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ളവരായിരുന്നു പ്രധാന ശക്തി. ഇപ്പോഴിതാ മൂന്നാമന്റെ ഉദയം. സ്വന്തം ഭാവിയും സുരക്ഷയും പ്രതിസന്ധിയിലായെന്നു തോന്നിയപ്പോള്‍ കൃത്യതയും വിശ്വാസ്യതയും സുതാര്യതയുമുള്ളതുമായ ഒരു സിസ്റ്റത്തിനായി ഒരു കൂട്ടം സാധാരണക്കാര്‍ മുന്നോട്ടുവന്നത് പ്രകടമാണ് ഈ സമരങ്ങളിലെല്ലാം.

അന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമരം രാജ്യമെമ്പാടും വ്യാപിപ്പിച്ചതുപോലെ, 15 വര്‍ഷങ്ങള്‍ക്കിപ്പുറം പാറ്റ പ്രതിഷേധത്തിലും ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, എക്സ് തുടങ്ങിയവയിലൂടെയാണ് സമരക്കാര്‍ ഒന്നിച്ചത്. 2011-ലെ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം പൊതുഭരണ രംഗത്തെ അഴിമതി തടയുന്നതിനായി ശക്തവും സ്വതന്ത്രവുമായ അന്വേഷണ സംവിധാനം ഉറപ്പുനല്‍കുന്ന ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണം എന്നതായിരുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായ അഴിമതി വിരുദ്ധ മുന്നേറ്റമായി. അരവിന്ദ് കെജ്രിവാള്‍, പ്രശാന്ത് ഭൂഷണ്‍, കിരണ്‍ ബേദി, മനീഷ് സിസോദിയ തുടങ്ങിയ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയും ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ കൂട്ടായ്മ രൂപീകരിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള തികച്ചും അരാഷ്ട്രീയവുമായ ഒരു മുഖം അതായിരുന്നു അന്ന് കണ്ടത്. ഐ.എ.സി കൂട്ടായ്മ ജന്തര്‍ മന്തറില്‍ അണ്ണാ ഹസാരെ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തോടെ ഒരു ദേശീയ പ്രക്ഷോഭമായി.

രാംലീല മൈതാനത്തില്‍ അദ്ദേഹം നടത്തിയ അനിശ്ചിതകാല നിരാഹാര സമരം രാജ്യമെമ്പാടും വലിയ തരംഗം സൃഷ്ടിച്ചു. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അണ്ണാ ഹസാരെയോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സമരത്തിന് മുന്നില്‍ പിന്നീട് ജന്‍ലോക്പാല്‍ നിയമം കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കേണ്ടി വന്നു. പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്ന അഴിമതിവിരുദ്ധ അന്വേഷണ സംവിധാനത്തിനായി, 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് പാസാക്കി. അന്നത്തെ സമരം വിജയിച്ചോ എന്നതിനപ്പുറം അതുണ്ടാക്കിയ ദേശീയ ഉണര്‍വ് ഒരു യാഥാര്‍ഥ്യമായിരുന്നു. ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് നടപ്പാക്കി.  2014-ല്‍ കേന്ദ്രത്തില്‍ വലിയൊരു ഭരണമാറ്റത്തിന് വഴിമരുന്നിടാനും ഈ ജനവികാരം കാരണമായി. മാത്രവുമല്ല ആം ആദ്മി പാര്‍ട്ടി എന്ന പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രാജ്യത്ത് ഉദയം ചെയ്യുകയും അത് ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും ഭരണം പിടിക്കുകയും ചെയ്തു. എന്നാല്‍ അണ്ണാ ഹസാരെയും സംഘവും ആവശ്യപ്പെട്ടത്രയും ശക്തവും സ്വതന്ത്രവുമായ ‘ജന്‍ ലോക്പാല്‍’ അല്ല പാര്‍ലമെന്റ് പാസാക്കിയത്.

സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളുള്ള, താരതമ്യേന വീര്യം കുറഞ്ഞ ബില്ലാണ് പാസായത്. 2013-ല്‍ നിയമം വന്നെങ്കിലും, രാജ്യത്ത് ആദ്യത്തെ ലോക്പാലിനെ നിയമിക്കാന്‍ 2019 വരെ (ഏകദേശം 5 വര്‍ഷത്തിലധികം) സമയമെടുത്തു. സമരം മുന്നോട്ടുവെച്ച ആശയങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാകുന്നതിന് മുന്‍പ് തന്നെ അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി, അണ്ണാ ഹസാരെ തുടങ്ങിയ പ്രധാന നേതാക്കള്‍ വ്യത്യസ്ത വഴികളിലേക്ക് പിരിഞ്ഞു. സിസ്റ്റത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും അഴിമതി പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ തിരിച്ചടികള്‍ നോക്കിയാല്‍ പ്രക്ഷോഭം വിജയമായെന്ന് പറയാനും സാധിക്കില്ല. അതേസമയം സമരത്തിന് പിന്നില്‍ സംഘപരിവാറിന്റെ ആസൂത്രമുണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ പിന്നീട് ഉയര്‍ന്നിരുന്നു. കാരണം ഈ സമരത്തിന്റെ ആത്യന്തിക ഫലം കൊയ്തത് ബിജെപിയാണ്.

10 വര്‍ഷത്തോളം അധികാരത്തിന് പുറത്തിരുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിക്കുന്ന നിലയിലേക്ക് ജനവികാരം മാറാന്‍ സമരം വഴിയൊരുക്കി എന്നത് നഗ്നസത്യം. ഇപ്പോഴിതാ
രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദാസ് നടത്തിയ
ഒരു പരാമര്‍ശത്തിലാണ് എല്ലാത്തിന്റെയും തുടക്കം. കോടതി നടപടികള്‍ക്കിടയില്‍ അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും വിഷയം പരാമര്‍ശിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ തൊഴിലില്ലായ്മയും തുടര്‍ച്ചയായ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മൂലം പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ ജെന്‍ സി യുവാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും ഈ പരാമര്‍ശം വളരെയധികം പ്രകോപിപ്പിച്ചു.

പിന്നെ കണ്ടത് പാറ്റകള്‍ ഒന്നിച്ചണിനിരക്കുന്നതാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സമൂഹ്യപ്രവര്‍ത്തകനുമായ സോനം വാങ്ചുക് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇതോടെ സമരത്തിന് ദേശീയതലത്തില്‍ ശ്രദ്ധകിട്ടി. 2020ലെ എഎപി വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു സിജെപിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അഭിജീത് ദിപ്കെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീമില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള എഎപിയുടെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജീത് ഉള്‍പ്പെടുന്ന സംഘമായിരുന്നു. 2023-ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലേക്ക് പോകുന്നതിന് മുന്‍പായി എഎപിയുടെ മീഡിയ ടീമിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു. എഎപിയില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയങ്ങളില്‍ നിന്നാണ് അഭിജീത് സിജെപി എന്ന കൂട്ടായ്മയെ പടുത്തുയര്‍ത്തിയതും അത് വലിയ വിജയമായതും. എഎപിയുടെ വളര്‍ച്ചയില്‍ ഡല്‍ഹിയില്‍ വേരറ്റത് കോണ്‍ഗ്രസിനായിരുന്നു. ദേശീയ തലത്തില്‍ സിജെപി ശക്തമായാല്‍ അത് ആര്‍ക്കൊക്കെ ക്ഷീണം ചെയ്യുമെന്ന് കണ്ടറിയണം.

വ്യക്തമായി അത് മനസിലാകണമെങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്ന് ചിന്തിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം 97.97 കോടി. ഇതില്‍ 18നും 19നും ഇടയിലുള്ള കന്നി വോട്ടര്‍മാരുടെ എണ്ണം 1.85 കോടി ഇതിനുപുറമേ, 20 മുതല്‍ 29 വയസ്സ് വരെയുള്ള യുവ വോട്ടര്‍മാരുടെ ആകെ എണ്ണം 19.74 കോടി. 21 കോടിക്ക് മുകളില്‍ യുവ വോട്ടര്‍മാര്‍ രാജ്യത്തുണ്ട്. 2029-ഓടെ 10 കോടിയോളം വരുന്ന പുതിയ തലമുറ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയിലേക്ക് കടന്നുവരുമ്പോള്‍, പരമ്പരാഗത വോട്ട് ബാങ്ക് സമവാക്യങ്ങള്‍ക്കപ്പുറം സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പ് വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, നൈപുണ്യ വികസനം എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാകും. യുവ വോട്ടര്‍മാര്‍ രാഷ്ട്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ വലിയ തോതില്‍ ആശ്രയിക്കും. ഇവിടെയാണ് സിജെപിയുടെ ഉദയവും ഇജെപിയുടെ കുതിപ്പുമൊക്കെ ശ്രദ്ധേയമാകുന്നത്.

രാഷ്ട്രീയ ഗോദയില്‍ സിജെപി ഉയര്‍ത്തിയ സാധ്യതകള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് നേട്ടമാക്കാനാകുമോ എന്ന് വരും നാളുകളിലൂടെയെ മനസിലാക്കാനാകു. ചിലപ്പോള്‍ എഎപി ഉയര്‍ന്നുവന്നതുപോലെ സിജെപി മറ്റൊരു രാഷ്ട്രീയ മുന്നേറ്റമായി അല്ലെങ്കില്‍ പാര്‍ട്ടിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം അവര്‍ക്ക് ശക്തമായ ഒരു വോട്ട് ബാങ്ക് ഇപ്പോള്‍തന്നെ രാജ്യത്ത് ലഭിച്ചുകഴിഞ്ഞു. അത് ജാതി-മത വിഭാഗങ്ങള്‍ക്ക് അപ്പുറമുള്ള യുവാക്കളുടെ പ്രതീക്ഷയാണ്. ഇതിനെ ശക്തിയായി പ്രതിനിധീകരിക്കാനായില്ലെങ്കില്‍ നിലവിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളില്‍ പലരും അടുത്ത തിരഞ്ഞെടുപ്പോടെ അപ്രത്യക്ഷരാകാനുള്ള സാധ്യതയുമുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ തന്നെ ഈ മാറ്റം പ്രകടമായിരുന്നു. തുടര്‍ച്ചായി ഭരിക്കുന്ന സര്‍ക്കാരിനെതിരായ ജനവികാരം, ഭരണ സംവിധാനത്തിലെ പോരായ്മകള്‍, യുവാക്കളുടെ അതൃപ്തി ഇവയൊക്കെ ശക്തമാകുന്നത് 2029ല്‍ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതയും മുന്നോട്ടുവയ്ക്കുന്നുണ്ട്.

എന്നാല്‍ 2011നെ അപേക്ഷിച്ച് നോക്കുമ്പോള്‍ തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ സിസ്റ്റത്തിലെ പോരായ്മകള്‍ യുവാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനം. അതിനാല്‍ സമാനമായ സമരങ്ങള്‍ വരും നാളുകളില്‍ തുടര്‍ന്നും പ്രതീക്ഷിക്കാം. ഇനി ഇജെപി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ ഏതാനും ദിവസങ്ങള്‍ കൊണ്ട് താഴെയിറക്കിയ സിജെപിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സാമൂഹ്യമാധ്യമ കൂട്ടായ്മ പിറവിയെടുത്തതോടെ എല്ലാ കണ്ണുകളും ഗഡ്ഗരിയിലാണ്. ഇ20 ജനതാ പാര്‍ട്ടി ഇജെപി എന്ന പേരിലാണ് എക്സിലും ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ പുതിയ കൂട്ടായ്മ. ഒറ്റദിവസം കൊണ്ട് വലിയ പിന്തുണയാണ് ഇജെപിക്ക് ലഭിച്ചത്. എഥനോള്‍ കലര്‍ത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോള്‍ എന്നത് ഓരോ പൗരന്റേയും അവകാശമാണെന്ന് ഇജെപി പറയുന്നു.ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം.

നിര്‍ബന്ധിത എഥനോള്‍ കലര്‍ത്തല്‍ ഇല്ലാതെ 100 ശതമാനം യഥാര്‍ഥ ഇന്ധനമാണ് നമുക്ക് വേണ്ടതെന്നാണ് ഇജെപിയുടെ ഇന്‍സ്റ്റഗ്രാം ബയോ. 100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായാണ് ഇ20 ജനതാ പാര്‍ട്ടി പോരാടുന്നത്. തങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കട്ടെയെന്നാണ് എക്സിലെ ഇജെപി ബയോ. ഒറ്റദിവസം കൊണ്ട് എക്സില്‍ 20,000-ത്തിലേറെ പേരും ഇന്‍സ്റ്റഗ്രാമില്‍ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇജെപി പ്രാദേശിക സാമൂഹ്യമാധ്യമ ഘടകങ്ങളും ഇതിനകം രൂപംകൊണ്ടുകഴിഞ്ഞു.

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കാരണം വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുമെല്ലാമാണ് പ്രധാനമായി ഇജെപി പോസ്റ്റ് ചെയ്യുന്നത്. കൂടാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ പോസ്റ്റുകളും ഉണ്ട്. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. അടുത്തത് എഥനോള്‍ ഗഡ്കരി’ എന്നാണ് ഇജെപിയുടെ ഒരു പോസ്റ്റ്.
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പിന്‍വലിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്ന് വാര്‍ത്താക്കുറിപ്പിലൂടെ ഇജെപി വ്യക്തമാക്കി. ഇ20 പെട്രോള്‍ സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഏത് ഇന്ധനമാണ് തങ്ങളുടെ വാഹനത്തിന് അനുയോജ്യമായതെന്ന് തീരുമാനിക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകണമെന്നും ഇജെപി പറയുന്നു. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും മറിച്ച് ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വ്യക്തമാക്കുമ്പോഴും ചോദ്യങ്ങള്‍ ബാക്കിയാണ്. ഇനി തമിഴ്‌നാട്ടിലേയ്ക്ക് വന്നാല്‍ അണ്ണാമലൈയും
പുതിയ പ്രസ്ഥാനമായ വീ ദി പീപ്പിള്‍ ഫൗണ്ടേഷനെയും ഉറ്റുനോക്കുകയാണ് യുവാക്കള്‍.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.