ഒളിവിൽ തുടരുന്നതിനിടെ ഭീഷണി പോസ്റ്റുമായി അർജുൻ ആയങ്കി; പിടികൂടാൻ പ്രത്യേക സംഘവുമായി പൊലീസ് അന്വേഷണം

കൊച്ചി: ഒളിവിലിരുന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള പോസ്റ്റുമായി അർജുൻ ആയങ്കി രംഗത്തെത്തി. “വിരട്ടരുതെന്നും വളർന്നത് വേറെ പാർട്ടിയിലൂടെയാണെന്നും” സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പുതിയ പോസ്റ്റ്.

അതേസമയം, അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിയിടത്തിൽ നിന്ന് പിടികൂടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണുള്ളത്. കോതമംഗലം കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു.

അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെ പൊലീസ് വീണ്ടും കേസെടുത്തു. കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.