കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നും എം.വി. ജയരാജൻ മാധ്യമങ്ങളോട് സമ്മതിച്ചു. തെറ്റുതിരുത്താൻ തയ്യാറായാൽ പുറത്താക്കപ്പെട്ട മുൻ നേതാക്കളായ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ പാർട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിൽ സി.പി.എമ്മിന് തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും വരെ അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന ചരിത്ര പശ്ചാത്തലവും അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിച്ചു.
എന്നാൽ എം.വി. ജയരാജന്റെ ഈ മൃദുസമീപനത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തുവന്നത്. പാർട്ടിവിട്ട് പോയ വിമതർ ‘വർഗ്ഗവഞ്ചകരും’ ചതിയന്മാരുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഓരോരുത്തരും ചാനലുകളിൽ കയറി വ്യക്തിപരമായ അഭിപ്രായം പറയുന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെറ്റുതിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് വരാം എന്നത് ഒരു പൊതു കമ്മ്യൂണിസ്റ്റ് നിയമം മാത്രമാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് പാർട്ടിയെ വഞ്ചിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുടെ നിലപാടുകളെ പാർട്ടി തുടർന്നും ശക്തമായി വിമർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം
പാർട്ടി സെക്രട്ടറിയുടെ ‘വർഗ്ഗവഞ്ചകൻ’ എന്ന പ്രയോഗത്തിനെതിരെ വിമത നേതാക്കളും ശക്തമായ ഭാഷയിൽ പ്രതികരിച്ചു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ആദ്യം എം.വി. ജയരാജൻ വ്യക്തമാക്കണമെന്ന് വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് സി.പി.എം നേതൃത്വമാണെന്നും തളിപ്പറമ്പിൽ നിന്ന് വിജയിച്ച വിമത എം.എൽ.എ ടി.കെ. ഗോവിന്ദൻ തുറന്നടിച്ചു. തെറ്റുകൾ തിരുത്താൻ നേതൃത്വം തയ്യാറായില്ലെങ്കിൽ പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ അതേ രാഷ്ട്രീയ ഗതിയായിരിക്കും കേരളത്തിലും സംഭവിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാന സെക്രട്ടറിയിൽ നിന്നും പരസ്യമായ ശാസന ഉണ്ടായതോടെ എം.വി. ജയരാജൻ തന്റെ നിലപാടിൽ മാറ്റം വരുത്തി മാധ്യമങ്ങളെ കണ്ടു. യു.ഡി.എഫ് സർക്കാരിന്റെ ബി.ജെ.പി അനുകൂല നയങ്ങളെ തള്ളിപ്പറയാൻ ഈ പറയുന്ന വിമത എം.എൽ.എമാർ തയ്യാറാണോ എന്ന് അദ്ദേഹം പിന്നീട് ചോദ്യം ഉന്നയിച്ചു.


വാക്ക് തര്ക്കം; കോഴിക്കോട് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു







