രാഹുൽ ഗാന്ധിക്ക് പരാതി നൽകും, മന്ത്രിമാരെ തടയും! മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ച സംഭവത്തിൽ  രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം നടത്തുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയത്.  സ്റ്റാഫ് നിയമനങ്ങൾ ഇത്തരത്തിലാണ് നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് സതീഷ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മുന്നറിയിപ്പ് നൽകി.

മുൻപ് മുണ്ടൂർ കുമ്മാട്ടി ഉത്സവത്തിനിടയിലും നവകേരള സദസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സമരങ്ങളിലും വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കാനും വധഭീഷണി മുഴക്കാനും മുന്നിൽ നിന്ന സിപഎം/ഡിവൈഎഫ്ഐ പ്രവർത്തകനെയാണ് യുഡിഎഫ് ഭരണത്തിൽ ആദ്യം തന്നെ പേഴ്‌സണൽ സ്റ്റാഫിലേക്ക് തിരുകിക്കയറ്റിയതെന്ന് സതീശ് ആരോപിച്ചു. തങ്ങൾ ചിന്തിയ ചോരയ്ക്ക് പുല്ലുവിലയാണ് നൽകുന്നതെങ്കിൽ വരും ദിവസങ്ങളിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് ഈ വിഷയത്തിൽ പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു

ഇതിനുപുറമേ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടി മന്ത്രിസ്ഥാനത്ത് തുടരുന്നതിനാൽ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകർക്ക് വേണ്ടി ശബ്ദിക്കാൻ പ്രയാസമുണ്ടാകുന്നു എന്ന രീതിയിലും സംഘടനയ്ക്കുള്ളിൽ വിമർശനം ശക്തമായിട്ടുണ്ട്. അതുപോലെ പ്രവർത്തകർക്ക് വേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള മന്ത്രിയല്ലാത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉടൻ വേണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മണ്ഡലത്തിൽ ഉടനീളം തനിക്കൊപ്പം ഏറ്റവും സജീവമായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് നിതിനെന്ന് ഈ വിവാദങ്ങളോട്  പ്രതികരിച്ചുകൊണ്ട് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.