കാട്ടവരാതം ദ ഹോള്‍ സ്‌ക്വയര്‍! രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ മൂവി; പൊട്ടക്കഥയും പൊട്ട സംവിധാനവും; ക്യുട്ട്‌നെസ് മെഴുകി മമിത; ‘ജനനായകന്‍’ പത്തുപൈസയ്ക്ക് കൊള്ളാത്ത പടം; ലാസ്റ്റ്ഡാന്‍സില്‍ പാളി ജോസഫ് വിജയ്

എം റിജു

നമ്മുടെ തെലുങ്ക് ബാലയ്യ എത്ര ഭേദമായിരുന്നു! (നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണത്രേ ‘ജനനായകന്‍’) കത്തി എന്നാല്‍ ഇതുപോലെ ഒരു കത്തിയുണ്ടോ. കാട്ടവരാതം ദ ഹോള്‍ സ്‌ക്വയര്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പൊട്ടക്കഥയും പൊട്ട സംവിധാനവും. ഒരു സീന്‍പോലും വൃത്തിക്ക് എടുത്തിട്ടില്ല. എച്ച് വിനോദ് എന്ന ഡയറക്ടര്‍ക്കൊക്കെ വേറെ വല്ല പണിക്കും പോവുന്നതാണ് നല്ലത്. ജോസഫ് വിജയ് എന്ന ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിരമിക്കല്‍ ചിത്രം, രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ മൂവിയാണ്. കോടികള്‍ ഒഴുക്കി എന്തൊക്കെയോ എടുത്തുവെച്ചിരിക്കുന്നു. കടുത്ത വിജയ് ഫാന്‍സിനുപോലും ചിത്രം പിടിക്കുമെന്ന് തോനുന്നില്ല. സിനിമയുടെ അവസാനം വിജയ് ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കിയ ഒരു മൊണ്ടാഷ് കാണിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് ഈ ലേഖനകനൊക്കെ ഒരു ചെറിയ അഡ്രിനാലില്‍ ബൂസ്റ്റ് ഉണ്ടായത്.

ദളപതി ഇതിനും നല്ല ഒരു വിരമിക്കല്‍ ചിത്രം അര്‍ഹിച്ചിരുന്നു. ഒരു കണക്കിന് വിജയ് വിരമിച്ചത് നന്നായി. ഇല്ലെങ്കില്‍ ഇതുപോലത്തെ മലങ്കള്‍ട്ടുകള്‍ നാം എത്രകാണേണ്ടി വന്നേനെ . വണ്‍ ലാസ്റ്റ് ഡാന്‍സ് എന്നുപറഞ്ഞുകൊണ്ട് വിജയും കൂട്ടരും കാണിക്കുന്ന കോമാളിത്തരങ്ങളും, കോപ്പിരാട്ടികളുമാണ് ചിത്രത്തില്‍ ഉടനീളം.

ആയിരംവട്ടം കേട്ട് തേഞ്ഞ കഥ

1977-ല്‍ എം.ജി. രാമചന്ദ്രന്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ‘മീനവ നന്‍പന്‍’ എന്ന ചിത്രം റിലീസ് ചെയ്തതിന് സമാനമായ റെക്കോര്‍ഡാണിത്. ശരിക്കും ഒരു വൃത്തികെട്ട പ്രൊപ്പഗന്‍ഡാ മൂവിയാണിത്. ഇത് ഇലക്ഷന് മുമ്പ് ഇറക്കാന്‍ ലക്ഷ്യംവെച്ചുണ്ടാക്കിയതാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ കാരണമാണ് റിലീസ് വൈകിയത്. അതു നന്നായി. ഈ പടം ഇറങ്ങിയിരുന്നെങ്കില്‍ വിജയ്ക്ക് ഉള്ളവോട്ടും കൂടി പോവുമായിരുന്നു!

ആയിരംവട്ടം കേട്ട് തേഞ്ഞ കഥായാണ് ചിത്രത്തിന്റെത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ വെട്രി (വിജയ്) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. ജയിലിലായിരുന്ന വെട്രി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, തന്റെ മുന്‍ ജയില്‍ സൂപ്രണ്ടിന്റെ മകളായ വിജി (മമിത ബൈജു) എന്ന പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നു. വിജിയെ സ്വന്തം മകളെപ്പോലെയാണ് വെട്രി വളര്‍ത്തുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന വിജിയെ ശാരീരികമായും മാനസികമായും കരുത്തുള്ളവളാക്കി മാറ്റുക എന്നതാണ് വെട്രിയുടെ ലക്ഷ്യം. അവളെ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. പെണ്‍കുട്ടികള്‍ ഭയമില്ലാതെ, പ്രതിസന്ധികളെ ധീരമായി നേരിടണമെന്ന സന്ദേശമാണ് ഈ കഥാഭാഗം മുന്നോട്ടുവെക്കുന്നത്.

കഥയുടെ മറ്റൊരു വശം ഒരു വന്‍കിട കോര്‍പ്പറേറ്റ് വ്യവസായിയായ ജോണ്‍ ഹിംലര്‍ (ബോബി ഡിയോള്‍) എന്ന വില്ലന്‍ കഥാപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിംലറുടെ ബിസിനസ്സ് സാമ്രാജ്യവും അവന്റെ ക്രൂരമായ ചില രഹസ്യങ്ങളും വെട്രിയുടെയും വിജിയുടെയും ജീവിതത്തെ ബാധിക്കുന്നു. തുടര്‍ന്ന് വെട്രിയും ഹിംലറും തമ്മിലുണ്ടാകുന്ന ശക്തമായ പോരാട്ടവും, ഇതിനിടയില്‍ വെട്രിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.

മുഴുവന്‍ പ്രൊപ്പഗന്‍ഡകള്‍

ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവന്‍ രാഷ്ട്രീയ സന്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഥപറച്ചിലിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം രാഷ്ട്രീയ മാനിഫെസ്റ്റോയ്ക്ക് നല്‍കിയതിനാല്‍ സിനിമയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടു.
3 മണിക്കൂര്‍ 3 തീയേറ്റില്‍ ഇരുന്ന് ഒപ്പിക്കാനാവില്ല. ചിത്രത്തിന്റെ ദൈര്‍ഘ്യവും മോശം എഡിറ്റിംഗും കാരണം പലയിടങ്ങളിലും പ്രേക്ഷകന് മടുപ്പ് അനുഭവപ്പെടുന്നുണ്ട്.

ശരിക്കും തമിഴ്‌നാടിനെ അപമാനിക്കുന്ന സിനിമാണിത്. യാതൊരു നിയമവാഴ്ചയുമില്ലാത്ത, ഗുണ്ടകള്‍ മുഴുവന്‍ രാഷ്ട്രീയക്കാരാവുന്ന, ഒരു വെള്ളരിക്കാപ്പട്ടണം. അവിടെ പഴയതുപോലെ രക്ഷകനായി വിജയ് എത്തുന്നു. എന്തൊരു മാസ്. ഒരുപൊലീസ് വെടിവെപ്പ് കാണിക്കുന്നുണ്ട്. ഒരുകാര്യവുമില്ലാതെ, പൊലീസ് നേരെ അങ്ങോട്ട് വെടിവെച്ച് ഇടുകയാണ്. അതിനിടയില്‍ നടി രേവതിയുമായുള്ള അമ്മ പാസവും, മമിതാ ബൈജുവുമായുള്ള അപ്പാ പാസവുമുണ്ട്. പ്രേമലുവിലൂടെ പാന്‍ സൗത്ത് ഇന്ത്യന്‍ ക്രഷായ, മലയാളി നടി മമിതാ ബൈജുവാണ് ഇതിലെ നായിക. ക്യൂട്ട്‌നെസ് മെഴുകി പല സീനുകളും മമത വെറുപ്പിക്കയാണ്.

പടത്തിന്റെ ബജറ്റ് പകുതിയും ബോബി ഡിയോള്‍ ഒരു ഇന്റര്‍നാഷണല്‍ വില്ലന്‍ ആണെന്ന് കാണിക്കാനുള്ള സീനുകളാണ്. ആഫ്രിക്കയിലും ഉഗാണ്ടയിലുമൊക്കെയാണ് ഇയാളുടെ വില്ലത്തരങ്ങള്‍. പുള്ളിയുടെ സദാ കണ്ണുതണ്ണിയുള്ള ഭാവമൊക്കെ കണ്ടാല്‍ ചിരിയാണ് വരിക. ബോബി ഡിയോള്‍ അവസാനം പബ്ജി കളിക്കുന്ന സീനുണ്ട്. അണ്ണനും റോബോട്ടും തമ്മിലുള്ള ഫൈറ്റ് കണ്ടു ചിരിച്ചുപോവുകയാണ്. ബോബി ഡിയോള്‍ അവതരിപ്പിച്ച ജോണ്‍ ഹിംലര്‍ എന്ന വില്ലന്‍ വേഷം ഇന്ത്യന്‍ സിനിമയുടെ ചരിത്രമാണ്. എങ്ങനെ ഒരു പ്രതിനായക വേഷം ഉണ്ടാക്കാതിരിക്കാം എന്ന് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം. വി.എഫ്.എക്‌സിന് ഒരു നിലവാരവുമില്ല. ക്ലൈമാക്‌സ് ഒക്കെ അറുബോറാണ്. കൊച്ചുപിള്ളേര്‍ ഇതിനേക്കാള്‍ നന്നായി കമ്പ്യൂട്ടര്‍ ഗെയിം ചെയ്യും. ഇത്രയും മോശമായി സാങ്കേതിക വിദ്യ ഉപയോഗിച്ച ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. എ ഐ ഉപയോഗിച്ചുള്ള ദൃശ്യങ്ങളൊക്കെ അറുബോറാണ്. വെറുതെയല്ല, ക്രിസ്റ്റഫര്‍ നോളനൊക്കെ ഗ്രാഫിക്‌സ് ഒന്നും ഉപയോഗിക്കാതെ നേരിട്ട് ഷൂട്ട് ചെയ്യുന്നത്.

പക്ഷേ ഒരുകാര്യം നമ്മള്‍ സമ്മതിക്കണം. വിജയ് എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രെസെന്‍സ് തന്നെയാണ്. ഫൈറ്റ് സീനുകളിലെ അദ്ദേഹത്തിന്റെ മെയ്വഴക്കവും നൃത്തച്ചുവടുകളും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.അനിരുദ്ധ് രവിചന്ദറിന്റെ മാസ് ബി.ജി.എം പറയയേണ്ട കാര്യമില്ല. പക്ഷേ പടം മൊത്തത്തില്‍ എടുക്കുമ്പോള്‍ ചവറായിപ്പോവുകയാണ്.

വാല്‍ക്കഷ്ണം: വെറും 52 വയസ്സുള്ളപ്പോഴാണ് വിജയ് വിരമിക്കുന്നത്. തമിഴ് സിനിമാലോകത്തിന് തീരാത്ത നഷ്ടം തന്നെയാണിത്. 74 വയസ്സുള്ള നമ്മുടെ മമ്മൂട്ടിയും, 66കാരനായ മോഹന്‍ലാലും തുടരുമ്പോഴാണിതെന്ന് ഓര്‍ക്കണം!

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.