കള്ളന്‍ കപ്പലില്‍ തന്നെ, സ്വരാജിന്റെ വാദം തള്ളി കള്ളന്‍ വിജയന്‍, വി.എസിനെ വെട്ടി അന്നും ഇന്നും

സാങ്കേതിക കാരണങ്ങളാണ് തടസ്സമെന്നും, ദേശാഭിമാനിക്കെതിരായ പ്രചാരണം വ്യാജമാണെന്നും കഴിഞ്ഞ ദിവസം എം. സ്വരാജ് വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ പറഞ്ഞതെല്ലാം പൊളിഞ്ഞടുങ്ങുകയാണ്.
ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജിന്റെ വാദം തള്ളി നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്ത് വന്നതോടെ വി.എസ് വിഷയത്തില്‍ സിപിഎം നിലപാടും എം. സ്വരാജിന്റെ തീരുമാനവുമൊക്കെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നുമാണ് വിജയന്‍ ചില അഭിമുഖങ്ങളിലൂടെ വ്യക്തമാക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്.

എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയന്‍ ആവര്‍ത്തിക്കുന്നു. കള്ളന്‍ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്. കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ഒരു നാടകപ്രവര്‍ത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയല്‍ വിഭാഗത്തിലുണ്ടായ തര്‍ക്കമാണ് വിവാദങ്ങള്‍ക്ക് കാരണം. എന്നാല്‍ കള്ളന്‍ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് വിശദീകരിക്കുന്നത്. അതേസമയം സ്വരാജിന്റെ വിശദീകരണം പൂര്‍ണമായി നിഷേധിച്ച ‘കള്ളന്‍ വിജയന്‍’ എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവര്‍ത്തകന്‍, ദേശാഭിമാനി ലേഖകന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് പറഞ്ഞു. മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരില്‍ വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവര്‍‌സ്റ്റോറി എഴുതിയത്.

വിഎസിന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് പാര്‍ട്ടി പത്രത്തിന്റെ സണ്‍ഡേ സപ്‌ളിമെന്റിലെ ഒന്നാം പേജ് സ്റ്റോറി. എന്നാല്‍ പത്രം ഇറങ്ങിയത് സപ്‌ളിമെന്റില്ലാതെയാണ്. സാങ്കേതിക കാരണം മൂലം സപ്‌ളിമെന്റ് ഇല്ലെന്നാണ് ഒന്നാം പേജില്‍ അറിയിപ്പായി കൊടുത്തത്. വിഎസിനെ പാര്‍ട്ടി പത്രം തമസ്‌കരിച്ചെന്ന രീതിയില്‍ വിവാദം മുറുകി. പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സപ്‌ളിമെന്റിന്റെ അവസാന പേജിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടാണ് യഥാര്‍ത്ഥ പ്രശ്‌നമായത്. പുല്ലംപാറയില്‍ ‘കള്ളന്‍ വിജയന്‍’ എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവര്‍ത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഫ്രണ്ട് പേജില്‍ വിഎസ് ഓര്‍മ്മയും. ലാസ്റ്റ് പേജില്‍ ‘കള്ളന്‍ വിജയന്‍’ എന്ന ലേഖനവും വരുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എഡിറ്റോറിയല്‍ വിഭാഗത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.

തര്‍ക്കവുമുണ്ടായി. ഒടുവില്‍ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സപ്‌ളിമെന്റ് തന്നെ വേണ്ടെന്ന് വെച്ചു. എന്നാല്‍ നാടകക്കഥ കള്ളമാണെന്നും പിഴവ് സാങ്കേതികമാണെന്നും റസിഡന്റ് എഡിറ്റര്‍ അറിയിച്ചു. എല്ലാത്തിനൊടുവില്‍ വിഎസിന്റെ ഓര്‍മക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. പക്ഷെ കള്ളന്‍ വിജയന്‍ മാത്രം വന്നില്ല. ഇത് ആദ്യമായൊന്നുമല്ല വി.എസ്. അച്യുതാന്ദന്റെ പേരിനൊപ്പം വിവാദങ്ങളില്‍ എം. സ്വരാജിന്റെ പേര് ഇടംപിടിക്കുന്നത്. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗം രാഷ്ട്രീയ കേരളം മറന്നിട്ടില്ല. അത് കെട്ടുകഥയാണെന്ന് ഇപ്പോള്‍ സിപിഎം നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അന്നുനടന്ന ചര്‍ച്ചകളില്‍ അവരെല്ലാം കക്ഷികളായവരാണെന്നുള്ളത് പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കറിയാം.

2012 ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലാണ് ‘വിഭാഗീയത വളര്‍ത്തുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്യുന്ന വിഎസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നു ഒരു മാധ്യമത്തില്‍ എഴുതിയ വിഎസ് അനുസ്മരണ ലേഖനത്തില്‍ മുന്‍ സിപിഎം എംഎല്‍എ പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയതോടെ അന്നും വിവാദം കത്തിപ്പടര്‍ന്നു. അന്ന് വി.എസിന്റെ ചിതയുടെ ചൂടാറും മുന്‍പ് അദ്ദേഹത്തെ വിവാദങ്ങളില്‍ കുരുക്കിയിടാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് അന്ന് പ്രതികരിച്ചത്. ഏതായാലും വി.എസിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തിന് മുന്‍പ് ഉണ്ടായിരിക്കുന്ന ഈ വിവാദം സിപിഎമ്മിനുള്ളില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.