മിഷൻ ദൃഷ്ടി’യുടെ സിഗ്നൽ തകർത്ത് സൗരക്കൊടുങ്കാറ്റ്; ഇന്ത്യയുടെ ആദ്യ ഒപ്റ്റോസാർ ദൗത്യത്തിന് തിരിച്ചടി

ബംഗളൂരു: ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ, ലോകത്തിലെ തന്നെ ആദ്യത്തെ ഒപ്റ്റോസാർ (Optosar) ഉപഗ്രഹമായ ‘മിഷൻ ദൃഷ്ടി’യുമായുള്ള ആശയവിനിമയ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ഗാലക്സി ഐ’ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ തടസ്സപ്പെടാനും തുടർന്ന് ബന്ധം പൂർണ്ണമായി നഷ്ടപ്പെടാനും കാരണമായത്. ഉപഗ്രഹവുമായുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇനി അതിനുള്ള സാധ്യത വളരെ കുറവാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR), മൾട്ടിസ്പെക്ട്രൽ ഇമേജിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാണ് ദൃഷ്ടി വികസിപ്പിച്ചത്. കാലാവസ്ഥാ വ്യത്യാസങ്ങളില്ലാതെ പകലും രാത്രിയും ഒരുപോലെ ഭൂമിയുടെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ഒപ്റ്റോസാർ സാറ്റലൈറ്റാണ് ദൃഷ്ടി.

കഴിഞ്ഞ മെയ് 3-ന് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന്, ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാക്കൺ 9 (SpaceX Falcon 9) റോക്കറ്റിലായിരുന്നു ദൃഷ്ടി വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം കൃത്യമായി ഭ്രമണപഥത്തിൽ എത്തിയ ഉപഗ്രഹം ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററുമായി വിജയകരമായി ആശയവിനിമയം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അവസാന ഘട്ടത്തിൽ സൗരക്കൊടുങ്കാറ്റ് വില്ലനായത്.

ദൗത്യം അതിന്റെ പൂർണ്ണ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, ഭ്രമണപഥത്തിലുണ്ടായിരുന്ന ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒട്ടനവധി നിർണ്ണായകമായ സാങ്കേതിക വിവരങ്ങളും പാഠങ്ങളും ശേഖരിക്കാൻ കഴിഞ്ഞതായി ഗാലക്സി ഐ സി.ഇ.ഒ സുയാഷ് സിംഗ് പറഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും കമ്പനി തങ്ങളുടെ ഭാവി പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 300 കിലോഗ്രാം ഭാരമുള്ള രണ്ട് പുതിയ ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.