പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ചിലർക്ക് വിഷമമാണ്. 2026 ഫിഫ ലോകകപ്പിന്റെ ആവേശം കൊടുമുടി കയറുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഒരു 40-കാരന്റെ വിരൽത്തുമ്പുകളിലേക്ക് നോക്കി അത്ഭുതപ്പെടുകയാണ്. വമ്പൻ ക്ലബ്ബുകളുടെ കോടികളുടെ പകിട്ടില്ല, പ്രായത്തിന്റെ ആനുകൂല്യങ്ങളില്ല, കളിക്കളത്തിൽ കാവൽ നിൽക്കാൻ സ്വന്തമായി ഒരു ക്ലബ്ബ് പോലുമില്ല! പക്ഷേ, നെഞ്ചുറപ്പും ആത്മവിശ്വാസവും കൈമുതലായുള്ള കേപ് വെർദെയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ജൊസിമർ ജോസെ എവോറ ഡയസ് എന്ന ‘വോസീന്യ’ ഇന്ന് ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട കാവൽമാലാഖയാണ്.
മിന്നൽ വേഗത്തിൽ പായുന്ന പന്തുകളെ നെഞ്ചോട് ചേർക്കുന്ന ഈ കാവൽക്കാരന്റെ പേരിന് പിന്നിലും കരിയറിന് പിന്നിലും സിനിമാക്കഥകളെ വെല്ലുന്ന ഒരു ജീവിതമുണ്ട്.
കളിക്കളത്തിലെ ‘അമ്മൂമ്മക്കുട്ടി’
’വോസീന്യ’ എന്ന പേര് ഇന്ന് ഫുട്ബോൾ മൈതാനങ്ങളിൽ ഒരു ഗർജ്ജനമാണെങ്കിലും, ആ വാക്കിന്റെ അർത്ഥം തികച്ചും സൌമ്യമാണ്.
പോർച്ചുഗീസ് ഭാഷയിൽ വോസീന്യ എന്നാൽ “അമ്മൂമ്മ” എന്നാണ് അർത്ഥം. കേപ് വെർദെയിലെ മിൻഡെലോ എന്ന തീരദേശ നഗരത്തിൽ ജനിച്ച ജൊസിമർ വളർന്നത് മാതാപിതാക്കൾക്കൊപ്പമായിരുന്നില്ല, മറിച്ച് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും തണലിലായിരുന്നു.
കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം പന്തുരുട്ടുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാതെ വരുമ്പോഴോ, വഴക്കുകൾ ഉണ്ടാകുമ്പോഴോ ഈ കൊച്ചു മിടുക്കൻ ഓടിച്ചെന്ന് മുത്തശ്ശിയോട് പരാതി പറയുമായിരുന്നു. ഇതോടെ കൂട്ടുകാർ അവനെ തമാശയ്ക്ക് ‘അമ്മൂമ്മക്കുട്ടി’ എന്ന് വിളിക്കാൻ തുടങ്ങി. ആ വിളിപ്പേര് പിന്നീട് ലോകം ആദരവോടെ അലറുന്ന ഔദ്യോഗിക നാമമായി മാറുമെന്ന് അന്ന് ആ കൂട്ടുകാർ പോലും കരുതിക്കാണില്ല.
1986 ലോകകപ്പിൽ തിളങ്ങിയ ബ്രസീലിയൻ താരം ജൊസിമറുടെ ഓർമ്മയ്ക്കായി കുടുംബം നൽകിയ പേരിനേക്കാൾ ഫുട്ബോൾ ലോകം നെഞ്ചേറ്റിയത് ഈ വിളിപ്പേരുകൂടിയാണ്.
ക്ലബ്ബില്ലാത്ത ലോകകപ്പ് നായകൻ
ഒരു നാടോടിയെപ്പോലെ പല രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി ഗ്ലൗസണിഞ്ഞ ചരിത്രമാണ് വോസീന്യയ്ക്കുള്ളത്. പോർച്ചുഗൽ, അംഗോള, സൈപ്രസ് തുടങ്ങി നിരവധി വിദേശ ലീഗുകളിൽ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസുമായുള്ള കരാർ അവസാനിച്ചതോടെ അദ്ദേഹം പൂർണ്ണമായും ഒരു ‘ഫ്രീ ഏജന്റ്’ ആയി മാറി. അതായത്, ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇറങ്ങുമ്പോൾ ഈ 40-കാരന് സ്വന്തമെന്ന് പറയാൻ ഒരു ക്ലബ്ബ് പോലും ഉണ്ടായിരുന്നില്ല! എന്നാൽ ആ പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തിയാണ് കേപ് വെർദെയുടെ ഒന്നാം നമ്പർ ജേഴ്സിയണിഞ്ഞ് അദ്ദേഹം മൈതാനത്തിറങ്ങിയത്.
മെസ്സിയെ തടുത്ത കൈകൾ, ശാസ്ത്രം നൽകിയ ആദരവ്
ലോകകപ്പിൽ കരുത്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചുകൊണ്ട് വോസീന്യ തുടങ്ങിയ ജൈത്രയാത്ര അർജന്റീനയ്ക്കെതിരെയുള്ള റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ക്ലൈമാക്സിലെത്തിയത്. അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും, സാക്ഷാൽ ലയണൽ മെസ്സിയുടെ 4 ഉറച്ച ഗോളവസരങ്ങൾ ഉൾപ്പെടെ 8 അസാധ്യ സേവുകളാണ് വോസീന്യ നടത്തിയത്. മത്സരശേഷം മെസ്സി നേരിട്ടെത്തി വോസീന്യയെ കെട്ടിപ്പിടിച്ച് തന്റെ ജേഴ്സി സമ്മാനിച്ച ദൃശ്യം ഫുട്ബോൾ ചരിത്രത്തിലെ സുന്ദരമായ ഏടുകളിൽ ഒന്നാണ്.
ടൂർണമെന്റ് തുടങ്ങുമ്പോൾ ഇൻസ്റ്റാഗ്രാമിൽ വെറും 50,000 ഫോളോവേഴ്സ് ഉണ്ടായിരുന്ന വോസീന്യയുടെ അക്കൗണ്ടിലേക്ക് പിന്നീട് ആരാധകരുടെ പ്രവാഹമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അത് 2.5 കോടിയിലധികമായി കുതിച്ചുയർന്നു. വോസീന്യയോടുള്ള ആദരസൂചകമായി ശാസ്ത്രലോകം പോലും ഒരു പുതിയ കടൽ ജീവിക്ക് ‘അൽദിസ വോസിന്യൈ’ എന്ന് പേരിട്ടു എന്നത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ ആഴം വ്യക്തമാക്കുന്നു.
”പ്രായം വെറും അക്കങ്ങൾ മാത്രമാണ്, കഠിനാധ്വാനവും ദൈവാനുഗ്രഹവുമുണ്ടെങ്കിൽ ഏത് കോട്ടയും കാക്കാൻ നമ്മൾ പ്രാപ്തരാണ്” എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വോസീന്യ, വരുംതലമുറയിലെ ഓരോ ഫുട്ബോൾ കളിക്കാരനും ഒരു വലിയ പാഠപുസ്തകമാണ്. മൈതാനത്തെ ആ കാവൽമാലാഖയ്ക്ക് ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ ബിഗ് സല്യൂട്ട്!


വൈറ്റ് ഹൗസ് സമ്മർദ്ദത്തിനുവഴങ്ങി ഫിഫ; ബാലോഗന് അടുത്ത മത്സരത്തിനിറങ്ങും
ജോട്ടയുടെ ഓർമ്മകളിൽ പോർച്ചുഗൽ : ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ







