72 വർഷത്തിനിടെ ആദ്യമായി ! സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ

വാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ.

ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്.

ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെൻ, റൂബൻ വാർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാൻജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. കൊളംബിയയുടെ കുച്ചോ ഹെർണാണ്ടസിന്റെ കിക്ക് സേവ് ചെയ്ത് ഗോൾകീപ്പർ ഗ്രെഗോർ കോബെൽ സ്വിറ്റ് ടീമിനെ കാത്തു. ഡവിൻസൺ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെ കൊളംബിയയുടെ വിധി വ്യക്തമായിരുന്നു. യുവാൻ ഫെർണാണ്ടോ ക്വിന്റേറോ, യമിൻട്ടൺ കാംപാസ്, ലൂയിസ് ഡിയാസ് എന്നിവർ കൊളംബിയക്കായി വലകുലുക്കി.

നിശ്ചിത സമയത്തും അധിക സമയത്തുമായി ലഭിച്ച മികച്ച അവസരങ്ങൾ ഇരു ടീമും നഷ്ടപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ യൊഹാൻ മാൻസാംബിയുടെ അഭാവം സ്വിറ്റ്‌സർലൻഡിന്റെ മുന്നേറ്റങ്ങളിൽ കാണാമായിരുന്നു. പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റതാണ് മാൻസാംബിക്ക് തിരിച്ചടിയായത്. ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച ഫോമിലായിരുന്നു താരം.

 

ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡിന് ലഭിച്ച രണ്ട് അവസരങ്ങളും കൊളംബിയൻ ഗോളി കാമിലോ വാർഗാസ് തടഞ്ഞു. 21-ാം മിനിറ്റിൽ ഗുസ്താവോ പുവെർട്ടയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സ്വിസ്സ് ഗോളി ഗ്രെഗോർ കോബെലും ടീമിനെ രക്ഷിച്ചു. ആദ്യ പകുതിയിൽ കൊളംബിയക്കായിരുന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചതെങ്കിലും സ്‌കോർ ചെയ്യാൻ അവർക്ക് സാധിച്ചില്ല. ജെയിംസ് റോഡ്രിഗസ്, ഡേവിഡ് ഓസ്പിനയെ മറികടന്ന് കൊളംബിയയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131) കളിക്കുന്ന താരമെന്ന റെക്കോഡ് ഈ മത്സരത്തോടെ സ്വന്തമാക്കിക്കുകയും ചെയ്തു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.